കുലാല സമുദായത്തിന്റെ ഒ.ഇ.സി. ആനുകൂല്യ തടസ്സം നീക്കും; മൺപാത്ര നിർമ്മാണ മേഖല ആധുനീകരിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു

കണ്ണൂർ: കുലാല സമുദായത്തിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചുവരുന്ന ഒ.ഇ.സി. ആനുകൂല്യങ്ങളിലെ തടസ്സങ്ങൾ നീക്കി അവ കൃത്യമായി വിതരണം ചെയ്യുമെന്ന് പട്ടികജാതി പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. കേരള മൺപാത്രനിർമ്മാണ സമുദായ സഭയുടെ (കെ.എം.എസ്.എസ്.) 19-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൺപാത്രനിർമ്മാണ കോർപ്പറേഷൻ വഴി ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിപണനം നടത്താൻ തൊഴിലാളികളെ സഹായിക്കും. പരമ്പരാഗത രീതിയിലുള്ള കുലാല ചക്രങ്ങൾ ആധുനീകരിക്കാൻ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി കൂട്ടിചേർത്തു. പൊതുസമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ സെന്റ് മൈക്കിൾസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് സമുദായ അംഗങ്ങൾ അണിനിരന്നു.
കെ.എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ബി. സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിച്ചു. കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ സുബാഷ് ബോസിനെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. അഖില ഭാരതീയ കുംഭാര മഹാ സഭ ദേശീയ പ്രസിഡന്റ് ഡോ. ശിവകുമാർ ഷെട്ടി മുഖ്യാതിഥിയായിരുന്നു. ബിജെപി നേതാവ് പ്രഫുൽ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ദേശീയതലത്തിൽ അംഗീകാരം നേടിയ സമുദായ അംഗങ്ങളെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. സിദ്ധാർത്ഥൻ അനുമോദിച്ചു. രാജേഷ് പാലങ്ങാട്ട്, സി.കെ. ചന്ദ്രൻ, വി.വി. പ്രഭാകരൻ, കെ. ഭാസ്കരൻ, ലതിക രവീന്ദ്രൻ, കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സമ്മേളനം ഇന്ന് തളിപ്പറമ്പിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തോടെ സമാപിക്കും







