വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി അധ്യാപകനും സംഘവും മർദ്ദിച്ച സംഭവം;സ്കൂൾ പ്രിൻസിപ്പലിനെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു.

പയ്യന്നൂർ: സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സ്കൂൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. പയ്യന്നൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലിനെയാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സ്കൂൾ ഓഫീസിലെത്തി ഉപരോധിച്ചത്. ബിഎഡ് ട്രയിനിയായ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് പരാതിയിൽ പഴയങ്ങാടിപോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം
കേസെടുത്തത്.സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘത്തിലെ വിദ്യാർത്ഥിനിയോട് ലിജോ ജോൺ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത വിരോധത്തിന് വിദ്യാർത്ഥികളായ മൂന്ന് പേരെ പഴയങ്ങാടിയിലേക്ക് വിളിച്ചു വരുത്തി ലിജോ ജോൺ മർദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ കഴിഞ്ഞിരുന്നു. എന്നാൽ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും ഇദ്ദേഹത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ പ്രതിയെസഹായിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധവുമായി പ്രിൻസിപ്പലിനെ ഉപരോധിച്ചത്.
പരിശീലന കാലയളവ് കഴിഞ്ഞ ഇദ്ദേഹത്തെ വിനോദയാത്രക്ക് പങ്കെടുപ്പിച്ചത്സ് കൂൾ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ചയാണ്. കേസ് അട്ടിമറിക്കാൻ ചില അധ്യാപകരുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നതായും യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു.പ്രതിയെ അറസ്റ്റ് ചെയ്യാൻ വേണ്ടുന്ന നടപടികൾ സ്കൂൾ അധികൃതർ ഉടൻ സ്വീകരിച്ചില്ലെങ്കിൽ സ്കൂളിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകിയാണ് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചത്. വിവരമറിഞ്ഞ്പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു .യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് നവനീത് നാരായണൻ, ജില്ലാ സെക്രട്ടറി അക്ഷയ് പറവൂർ, അരുൺ ആലയിൽ, പ്രണവ് കരേള, സുധേഷ് പൊതുവാൾ, മുഹമ്മദ് റാഹിബ്, സി.എച്ച്.മുബാസ്, നവനീത് ഷാജി, അഹമ്മദ് യാസീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം സംഘടിപ്പിച്ചത്.






