നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ CPM സ്ഥാനാര്‍ഥി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷിച്ച മുൻ കണ്ണൂർ എസിപി ടി.കെ. രത്‌നകുമാർ, ഇപ്പോൾ സിപിഎം സ്ഥാനാർഥിയായി രംഗത്തേക്ക്.
അദ്ദേഹം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ കോട്ടൂർ വാർഡിൽ എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർഥിയായി മത്സരിക്കും.
2024 ഒക്ടോബറിൽ നടന്ന നവീൻ ബാബുവിന്റെ ആത്മഹത്യ, പി.പി. ദിവ്യയുടെ പ്രസംഗത്തോടനുബന്ധിച്ച് വലിയ വിവാദമായി മാറിയിരുന്നു. നവീന്റെ കുടുംബം അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോടതികളെയും സമീപിച്ചിരുന്നു.
🗳️ കോട്ടൂർ സിപിഎമ്മിന്റെ ശക്തികേന്ദ്രമായതിനാൽ രത്‌നകുമാറിന് വിജയം ഉറപ്പാണെന്നു വിലയിരുത്തൽ.
അതേസമയം വിഷയത്തില്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസ് വലിയ രീതിയിലുള്ള ആരോപണങ്ങളുമായി രംഗത്ത് വരുന്നുണ്ട്. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചുവെന്ന് യുഡിഎഫ് നേതാവ് പി ടി മാത്യു വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയായി. നവീന്‍ ബാബു കേസ് പൊലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചു. രത്‌നകുമാറിന്റെ സ്ഥാനാര്‍ഥിത്വം കേസ് അട്ടിമറിക്കുന്നതാണ് തെളിയിക്കുന്നത്. സര്‍വീസില്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി തെറ്റായ സഹായം ചെയ്തതിനുള്ള പ്രതിഫലം. നീതിന്യായ വ്യവസ്ഥയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെടുന്ന സമീപനം. തിരഞ്ഞെടുപ്പില്‍ നവീന്‍ ബാബു മരണം ചര്‍ച്ചയാകും – അദ്ദേഹം പറഞ്ഞു.
പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രത്‌നകുമാറിന്റെ സ്ഥാനാര്‍ഥിത്വമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. വിരമിച്ച് രണ്ടുമാസം കൊണ്ട് സിപിഐഎം സ്ഥാനാര്‍ഥി എന്നതില്‍ എല്ലാം ഉണ്ട്. പ്രതിപക്ഷത്തിന്റെ മുഴുവന്‍ ആരോപണങ്ങളും ശരിയായി. തിരഞ്ഞെടുപ്പില്‍ നവീന്‍ ബാബു വിഷയം ചര്‍ച്ചയാകും – അദ്ദേഹം പറഞ്ഞു.
