ഓണം – പരമ്പരാഗത കാര്‍ഷിക വ്യവസായ ചന്ത തുറന്നു.

പയ്യന്നൂർ : നഗരസഭയുടെയും, കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള ഓണം പരമ്പരാഗത കാർഷീക- വ്യവസായ ചന്ത തുറന്നു.
പയ്യന്നൂർ ഷേണായ് സ്ക്വയറിൽ ആരംഭിച്ച മേളയുടെ ഉദ്ഘാടനം പയ്യന്നൂർ എം.എൽ.എ. ടി.ഐ.മധുസൂദനൻ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു.
വ്യവസായ വികസന ഓഫീസർ ലിജി. ടി. റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.ബാലൻ, ടി.പി.സെമീറ, ടി.വിശ്വനാഥൻ, വി.വി.സജിത, കൗൺസിലർമാരായ കെ.കെ. ഫൽഗുനൻ,ഇക്ബാൽ പോപ്പുലർ, നസീമ ടീച്ചർ, ചിത്ര. എം.പി,കോർഡിനേറ്റർ എം. രാമകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ചെറുകിട, ഗ്രാമ, കുടില്‍ പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
കമനീയമായ കൈത്തറി, ഖാദി, കുടുംബശ്രീ, ചെറുകിട-ഗ്രാമ, കുടില്‍ പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങള്‍, എം.എസ്.എം.ഇ.പി.എം.ഇ.ജി.പി, പ്രകൃതി ജീവന ഉല്‍പ്പന്നങ്ങള്‍, അടുക്കള ഉപകരണങ്ങൾ,നാടൻ പച്ചക്കറികൾ, അരി, എന്നിവ മിതമായ നിരക്കില്‍ മേളയിൽ നിന്നും ലഭ്യമാകും.
കൂടാതെ ചെറുകിട-കുടില്‍ ഗ്രാമ, കുടുംബശ്രീ പരമ്പരാഗത വ്യവസായ യൂണിറ്റുകള്‍ക്ക് അവയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വേദി ഒരുക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വർഷങ്ങളായി നടത്തി വരുന്ന ചന്തയിലൂടെ കഴിഞ്ഞ വര്‍ഷം ചന്തയിലൂടെ 75 ലക്ഷത്തിലധികം രൂപയുടെ വിറ്റ് വരവ് ഉണ്ടായിട്ടുണ്ട്.
ആഗസ്ത് 26 മുതൽ സപ്തംബർ 4 വരെയാണ് മേള സംഘടിപ്പിക്കുന്നത്.
മേളയിൽ നിന്നും ഓരോ ആയിരം രൂപയുടെ പർച്ചേസിനും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് മികച്ച സമ്മാനങ്ങൾ ലഭ്യമാകും.
കൂടാതെ പെരുമ്പ സ്ഥിരം വിപണന കേന്ദ്രം, കാനായി, കോറോം, കണ്ടോത്ത് എന്നിവിടങ്ങളിലും കുടുംബശ്രീ ചന്തയൊരുക്കും.






