പയ്യന്നൂരിൽ പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി നേരിടുന്നു; അഡ്വ. മാർട്ടിൻ ജോർജ്

കണ്ണൂർ: രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ, തനിക്കെതിരെയുള്ള പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. പയ്യന്നൂരിലെ സി.പി.എം അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫണ്ട് വെട്ടിപ്പ് തുറന്നുപറഞ്ഞത് സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണനാണ്. ഈ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സമാധാനപരമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ എം.എൽ.എയുടെ ഗുണ്ടകൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ ഉത്തരം മുട്ടിയ സി.പി.എം നേതൃത്വം, പ്രതിഷേധങ്ങളെ അമർച്ച ചെയ്യാൻ ക്രിമിനൽ സംഘങ്ങളെ രംഗത്തിറക്കുകയാണ്. പയ്യന്നൂർ എം.എൽ.എ ഓഫീസ് കേന്ദ്രീകരിച്ച് ഗുണ്ടാസംഘം പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് നോക്കിനിൽക്കെയാണ് അക്രമം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതി ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം കായികമായി നേരിടാനാണ് ഭാവമെങ്കിൽ അത് ജനകീയ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. മാരകായുധങ്ങളുമായി നേതാക്കളെ ആക്രമിച്ച ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണം. പയ്യന്നൂരിലെ മാഫിയ സംഘം എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണെന്നും മാർട്ടിൻ ജോർജ് കൂട്ടിച്ചേർത്തു.
അക്രമത്തിൽ പരിക്കേറ്റ് പയ്യന്നൂർ പ്രിയദർശിനി (ഇന്ദിരാഗാന്ധി) ആശുപത്രിയിൽ ചികിത്സയിലുള്ള കോൺഗ്രസ് നേതാക്കളായ എ.പി. നാരായണൻ, എ. രൂപേഷ്, കെ.ടി. ഹരീഷ്, പി. രാജൻ എന്നിവരെ മാർട്ടിൻ ജോർജ് സന്ദർശിച്ചു.







