നാലംഗ കുടുംബത്തിന്റെ നടുക്കിയ ആത്മഹത്യ:സംസ്കാരം ഇന്ന് രാമന്തളിയിൽ.

പയ്യന്നൂർ : രാമന്തളി സെൻട്രലിൽ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം ഇന്ന് രാത്രിയിൽ നടക്കും. രാമന്തളി സെൻട്രൽ വടക്കുമ്പാട് റോഡിനു സമീപം താമസിക്കുന്ന കോയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56) ,മകൻ പാചക തൊഴിലാളിയായ കലാധരൻ (36) കലാധരൻ്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരെയാണ് വീട്ടുനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത്. കുഞ്ഞുങ്ങൾക്ക് പാലിൽ കീടനാശിനികലർത്തി നൽകി കൊലപ്പെടുത്തിയ ശേഷം ഉഷയുംകലാധരനും തൂങ്ങിമരിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറിയിൽ നിന്നും കീടനാശിനി കലർന്നപാലും കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.കലാധരന്റെ ഭാര്യ അന്നൂർ പടിഞ്ഞാറേക്കരയിലെ നയൻതാര കലാധരനുമായി കുടുംബ കോടതിയിൽ വിവാഹമോചന കേസുമായി അകന്നു കഴിയുകയാണ്. മക്കൾ കലാധരനോടൊപ്പമാണ് താമസം. കഴിഞ്ഞ ദിവസം
കലാധരൻ്റെ കൂടെ താമസിക്കുന്ന മക്കളെ അമ്മക്ക് വിട്ടുകൊടുക്കാൻ കോടതി വിധിച്ചിരുന്നു.
തുടർന്ന് കലാധരൻ്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് ഫോണിൽ വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ഇവർ പോലീസിൽ ബന്ധപ്പെട്ടിരുന്നു. മക്കളെ വേർപിരിയണ്ടി വരുമെന്ന വിഷമമാണ് കൂട്ട ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിൽ നിന്നും ലഭ്യമായ വിവരം. മക്കളെ വിട്ടു കിട്ടണമെന്ന് നയൻതാര പയ്യന്നൂർ പോലീസിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലാധരൻ്റെ അച്ഛൻ ഉണ്ണികൃഷ്ണനെ പോലീസ് വിളിപ്പിച്ചിരുന്നു. പോലീസ് സ്റ്റേഷനിൽ പോയ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലും വീട്ടിനു മുന്നിൽ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചതായും കണ്ടു. തുടർന്ന് കത്തുമായി പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി വീട് തുറന്നപ്പോഴാണ് കിടപ്പുമുറിയിൽ
ഉഷയെയും
കലാധരനെയും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തിയത്. വിവരമറിഞ്ഞ് റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ , പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിലിൻ്റെ നേതൃത്വത്തിൽ എസ്.ഐ. കെ.വി.സൂരജും സംഘവും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്ന വീട്ടിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിച്ചു. രാവിലെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. തുടർന്ന് രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തിലും വീട്ടിലും പൊതു ദർശനം.
വിദേശത്ത് കഴിയുന്ന കലാധരൻ്റെ സഹോദരൻ വിദ്യാധരൻ വൈകുന്നേരത്തോടെ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. രാത്രി 8.30 മണിക്ക്
രാമന്തളിയിലെ നായർ സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും. ദുരന്തവിവരമറിഞ്ഞ് നാടിൻ്റെ നാനാഭാഗത്തും നിന്നും നിരവധി പേരാണ് ദുരന്തം നടന്ന വീടിനു മുന്നിൽ തടിച്ചു കൂടിയത്. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ആത്മഹത്യാകുറിപ്പിൽ നയൻതാരയും അമ്മയും സഹോദരനുമാണ് മരണത്തിനുത്തരവാദികളെന്ന സൂചന പോലീസിൽ നിന്നു പുറത്തുവന്നിട്ടുണ്ട്. പോലീസ് കത്ത് സ്ഥലത്തെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്.






