തെരഞ്ഞെടുപ്പ് അക്രമം: പയ്യന്നൂരിൽ 40 പേർക്കെതിരെ കേസ്

പയ്യന്നൂര്‍: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പയ്യന്നൂര്‍ പോലീസ് ആറ് കേസുകളെടുത്തു. ഇരുഭാഗത്തിന്റേയും പരാതികളില്‍ സിപിഎം പ്രവര്‍ത്തകരായ 32 പേര്‍ക്കെതിരേയും എട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയുമാണ് കേസ്
തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ കണ്ടക്കോരന്‍മുക്കില്‍വെച്ച് മര്‍ദ്ദിച്ചതായുള്ള അന്നൂരിലെ യുഡിഎഫ് പ്രവര്‍ത്തകന്‍ പി.രാജേഷിന്റെ പരാതിയില്‍ വികാസ്, അരുണ്‍ തുടങ്ങി 14 പേര്‍ക്കെതിരേയാണ് കേസ്. യുഡിഎഫ് പ്രവര്‍ത്തകരായ അന്നൂരിലെ സി.കെ.വിനോദ്കുമാറിനേയും രണ്ട് സഹപ്രവര്‍ത്തകരേയും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായുള്ള പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ യദുകൃഷ്ണന്‍, ആദിത്ത് തുടങ്ങി 15 പേര്‍ക്കെതിരേയാണ് കെസെടുത്തത്.
കാറമേല്‍ കസ്തൂര്‍ബാസാംസ്‌കാരിക നിലയത്തില്‍ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച പി.വി.ലതികയെ ബൂത്തിനകത്ത് കയറി ഭീഷണിപ്പെടുത്തി അടിച്ചതായുള്ള പരാതിയില്‍ സിപിഎം പ്രവര്‍ത്തകയായ ശ്രീകലക്കെതിരെ കേസെടുത്തു. ഓപ്പണ്‍ വോട്ടര്‍മാരെ വീട്ടില്‍കൊണ്ടുവിട്ട് തിരികെ വരുമ്പോള്‍ കണ്ടക്കോരന്‍മുക്കില്‍വെച്ച് ഇരുമ്പുവടികൊണ്ട് തന്നേയും സുഹൃത്തിനേയും മര്‍ദ്ദിച്ചതായുള്ള സിപിഎം പ്രവര്‍ത്തകന്‍ പുതിയന്‍കാവിലെഎന്‍.എം.ദിലീപ് കുമാറിന്റെ പരാതിയില്‍ യുഡിഎഫ് പ്രവര്‍ത്തകരായ രാജേഷ്, സുധീഷ് തുടങ്ങി അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.
39-ാം വാര്‍ഡിലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റായ വെള്ളൂര്‍ കൊരവയലിലെ എം.ആര്‍.യദുകൃഷ്ണനെയും ഷാഹിദിനേയും തടഞ്ഞുനിര്‍ത്തി ഇരുമ്പുവടികൊണ്ട് മര്‍ദ്ദിച്ചതായുള്ള പരാതിയില്‍ യുഡിഎഫ് പ്രവര്‍ത്തകരായ അരുണ്‍ കുമാര്‍, ആദിത്യന്‍, ദിനേശന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായ യുവതിയെ ഭീഷണിപ്പെടുത്തി മാനഹാനിയുണ്ടാക്കിയെന്ന പരാതിയില്‍ എല്‍ഡിഎഫ് ബൂത്ത് ഏജന്റായിരുന്ന അനീഷ് ബാബു, പവിത്രന്‍ എന്നിവര്‍ക്കെതിരേയുമാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.






