കേബിൾ ടിവി ഓഫീസ് മാലിന്യം കണ്ടൽക്കാട്ടിൽ; 15,000 രൂപ പിഴ
ചൊക്ലി ∙ കവിയൂർ മങ്ങാട് തോടിന് സമീപം കണ്ടെത്തിയ മാലിന്യം നാട്ടൊരുമ കേബിൾ ടിവി നെറ്റ്‌വർക്ക് ഓഫീസുമായി ബന്ധപ്പെട്ടതാണെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് സ്ഥിരീകരിച്ചു. പത്രവാർത്തയെ തുടർന്ന് സ്ഥലത്തെത്തിയ സ്ക്വാഡ് മാലിന്യത്തിൽ നിന്ന് സ്ഥാപനവുമായി ബന്ധമുള്ള നിരവധി രേഖകളും വ്യക്തിഗത വിവരങ്ങളും കണ്ടെത്തി.
പരിശോധനയിൽ നാട്ടൊരുമ കേബിൾ ടിവി ഓഫീസിലെ വൗച്ചറുകൾ, ബില്ലുകൾ, ജീവനക്കാരുടെ ചികിത്സാ രേഖകൾ, ഹരികൃഷ്ണൻ എൻ. കെ. എന്നയാളുടെ മെഡിക്കൽ രേഖകൾ, കൂടാതെ കേരള വിഷൻ ബ്രോഡ്ബാൻ്റ് ചാനലിന്റെ പരസ്യ ബോർഡുകൾ എന്നിവ തെളിവായി കണ്ടെത്തി.
മാലിന്യം തരംതിരിക്കാതെ അനധികൃത ഏജൻസിക്ക് കൈമാറിയതും, പൊതുസ്ഥലത്ത് നിക്ഷേപിച്ചതുമാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് പഞ്ചായത്തീരാജ് ആക്ട് 219(AC), 219(N) വകുപ്പുകൾ പ്രകാരം 15,000 രൂപ പിഴ ചുമത്തியது.
പകുതിയിലേറെ മാലിന്യം ജലസ്രോതസായ കണ്ടൽക്കാട്ടിൽ നിക്ഷേപിച്ചതിനാൽ പഞ്ചായത്തീരാജ് ആക്ട് 219(S) പ്രകാരം കൂടുതൽ നിയമനടപടികളും ഇദ്ദേഹത്തിനെതിരെ സ്വീകരിക്കണമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ചൊക്ലി പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു.
മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്ത് ശരിയായ രീതിയിൽ സംസ്കരണത്തിനായി നൽകണം. അല്ലെങ്കിൽ, പഞ്ചായത്ത് മാലിന്യം നീക്കം ചെയ്ത് ചെലവ് ബന്ധപ്പെട്ട ടിവി നെറ്റ്‌വർക്കിൽ നിന്ന് വീണ്ടെടുക്കുമെന്നും സ്ക്വാഡ് വ്യക്തമാക്കി.
പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, എൽനാ ജോസഫ്, പ്രവീൺ പി.എസ്., വി.ഇ.ഒ. ഷിബിൻ എന്നിവർ പങ്കെടുത്തു.
