പോലീസ് വാഹനത്തിനു നേരെ ബോംബെറിഞ്ഞ കേസ്; എൽഡിഎഫ് സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ടുപേർ കുറ്റക്കാർ
പയ്യന്നൂർ:പോലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ടു പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ഇന്ന് ശിക്ഷ വിധിക്കും. 2012 ആഗസ്ത് ഒന്നിന് പയ്യന്നൂര്‍ പോലീസിനെ ബോംബെറിഞ്ഞ കേസിലാണ് പയ്യന്നൂര്‍ നഗരസഭ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി മെമ്പറും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ നിഷാദ് (35), അന്നൂരിലെ ടി.സി.വി നന്ദകുമാര്‍ (35), എന്നിവരെ തളിപ്പറമ്പ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍ പ്രശാന്ത് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റ് രണ്ട് പ്രതികളെ വെറുതെ വിട്ടു.
2012 -ല്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെടുകയും നിരവധി അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു. പയ്യന്നൂര്‍ സ്റ്റേഷനിലെ എസ്.ഐ.കെ.പി രാമകൃഷ്ണന്‍, അഡീ.എസ്.ഐ. കുട്ടിയമ്പു, സിവിൽ പോലീസ് ഓഫീസർ പ്രമോദ്, ഡ്രൈവര്‍ നാണുക്കുട്ടന്‍, കെ.എ.പി. സേനയിലെ അനൂപ്, ജാക്‌സണ്‍ എന്നിവരടങ്ങിയ പോലീസ് സംഘത്തിന് നേരെ രണ്ട് ബൈക്കുകളിലെത്തിയ പ്രതികള്‍ ബോംബെറിയുകയായിരുന്നു.
