പ്രതിരോധവും, കൌശലവും ഉപയോഗപ്പെടുത്തി നാടിനെ ലഹരിമുക്തമാക്കണം ;മുസ്ലിഹ് മഠത്തിൽ

പഴയങ്ങാടി: രാസലഹരികളുടെ ലഭ്യത ചിന്തിക്കാൻ പറ്റാത്തരീതിയിൽ കൂടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അവയെ വഴിമാറ്റിയെടുക്കാൻ സാധിക്കുന്ന പോരാട്ടങ്ങളുടെ ഭാഗമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പിന്തുണയോടെ നടപ്പാക്കിവരുന്ന മഹോത്സവങ്ങളെന്ന് കണ്ണൂർ കോർപറേഷൻ ചെയർമാൻ മുസ്ലിഹ് മഠത്തിൽ അഭിപ്രായപ്പെട്ടു.
മാടായി മഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിന്റെ മൂന്നാംസെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധവും, ആക്രമണവും, കൗശലവും ഉപയോഗപ്പെടുത്തി കലാസ്വാദനങ്ങളെത്തന്നെ ലഹരിയാക്കി മാറ്റുന്നതിലൂടെ ആയുരാരോഗ്യത്തിന്റെ മാത്രമല്ല, മനസ്സിന്റെ ആരോഗ്യത്തെയും നിലനിർത്താൻ ഗുണപരമായ രീതിയിൽ പരിവർത്തിപ്പിക്കാൻ നമുക്കു സാധിക്കേണ്ടതുണ്ടെന്നും മുസ്ലിഹ് മഠത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.
മാടായി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപെർസൺ റഷീദ ഒടിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സാംസ്കാരിക സമ്മേളനത്തിന്റെ മൂന്നാംസെഷന്റെ ഭാഗമായി കലാപ്രതിഭകളായ ആഷിമ മനോജ്, ടി.പവിത്രൻ, ‘രാജശില്പി’ പവിത്രൻ വെങ്ങര, യു.പ്രസന്നകുമാർ തുടങ്ങിയവരെ ആദരിച്ചു.
മാടായി സർവ്വീസ് സഹകരണബേങ്ക് പ്രസിഡന്റ് വി.ബി. കൃഷ്ണകുമാർ, എസ്.പി.ശ്രീധരൻ എന്നിവർ ആശംസകൾ നേർന്നു.
മാടായി ഗ്രാമപഞ്ചായത്ത് മെമ്പർ എസ്.എച്ച്.മുഹ്സീന സ്വാഗതവും, കെ.ഷാഹിദ കൃതജ്ഞതയും രേഖപ്പെടുത്തി.
തുടർന്ന് പ്രശസ്ത പിന്നണിഗായിക ആഷിമ മനോജിന്റെ നേതൃത്വത്തിൽ മാടായി പാടുന്നു എന്ന സംഗീതനിശയും അരങ്ങേറി.
(കമാൽ റഫീഖ് )