ശബരിമലയിൽ വൻ തിരക്ക്; ദർശന സമയം നീട്ടി, നിലവിലെ സ്ഥിതി ഭയാനകമെന്നും തിരക്ക് നിയന്ത്രിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

ശബരിമല: ശബരിമലയിലെ തിരക്ക് മുന്നൊരുക്കങ്ങളിലെ അപര്യാപ്തത മൂലമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. നിലവിലെ സ്ഥിതി ഭയാനകമാണെന്നും തിരക്ക് നിയന്ത്രിക്കാൻ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള ഭക്തരുടെ ഒഴുക്ക് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പമ്പയിലേക്കുള്ള സ്പോട്ട് ബുക്കിംഗിനായി നിലവിലുള്ളതിന് പുറമെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി ആരംഭിക്കും. മരക്കൂട്ട, ശരംകുത്തി ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളും ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം, ശബരിമലയിൽ ദർശന സമയം ഇന്ന് വൈകുന്നേരം 2 വരെ നീട്ടി.
സന്നിധാനത്ത് തിരക്ക് കൂടിയതോടെ പല തീർത്ഥാടകരും ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട അവസ്ഥയാണ്. പമ്പയിൽ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷം ദർശനമില്ലാതെ മടങ്ങിയവരിൽ ബെംഗളൂരു, സേലം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തി മാല ഊരി നാട്ടിലേക്ക് മടങ്ങി.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാനാകാതെ തീർത്ഥാടകർ തിക്കിനും തിരക്കും കൂട്ടുന്ന സാഹചര്യം തുടരുന്നു. മുൻ വർഷങ്ങളിൽ നിലയ്ക്കലിൽ ബാരിക്കേഡ് വെച്ചിരുന്ന നിയന്ത്രണം ഇത്തവണ ഏർപ്പെടുത്തിയിട്ടില്ല. ഇതാണ് തിരക്ക് നിയന്ത്രണം തകരാൻ പ്രധാന കാരണം എന്ന് റിപ്പോർട്ടുകൾ പറയുന്നു.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണം കുറവാണെന്നും, സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രണം സാധാരണയായി കൈകാര്യം ചെയ്തിരുന്ന എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവം സ്ഥിതി വഷളാക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു.






