മറച്ചുവെക്കാനൊന്നുമില്ല, എല്ലാം പൊതുരേഖകൾ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

Screenshot
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്നും പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ വ്യക്തമാക്കി. പത്രികയിലെ വിവരങ്ങളെല്ലാം ആർക്കും പരിശോധിക്കാവുന്ന പൊതുരേഖകളാണ്. ഇതിനെതിരെ നൽകിയ സ്വകാര്യ പരാതി 2026 മെയ് 16-ന് മജിസ്ട്രേറ്റ് കോടതി തള്ളിയതാണ്. ഇതിന് പിന്നാലെ ഹർജിക്കാരൻ സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകിയപ്പോഴുള്ള സ്വാഭാവിക നടപടിയായ നോട്ടീസ് അയക്കലിനെ ചിലർ വ്യക്തിഹത്യ ചെയ്യാൻ ഉപയോഗിക്കുകയാണെന്നും റിയാസ് ആരോപിച്ചു.
ഭാര്യ വീണയ്ക്ക് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച 1.72 കോടി രൂപയുടെ വരുമാന വിവരങ്ങൾ ബേപ്പൂർ മണ്ഡലത്തിലെ പത്രികയിൽ മറച്ചുവെച്ചു എന്നാണ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ ഹർജിയിലെ ആരോപണം. ഇതിലാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറ നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചത്. കോടതിയിൽ നിന്ന് നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് അഭിഭാഷകൻ വഴി സാധാരണ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇത്തരം വ്യാജപ്രചാരണങ്ങളെ നിയമപരമായിത്തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







