ജ്വല്ലറി ഉടമയെ കബളിപ്പിച്ച് നാല് ലക്ഷം തട്ടിയ കേസ്; 42 കേസുകളിൽ പ്രതിയായ ബോബി ഫിലിപ്പുമായി ബാങ്കിൽ തെളിവെടുപ്പ് നടത്തി

കേളകം: ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണ്ണം തിരിച്ചെടുത്ത് വിൽക്കാൻ സഹായിക്കണമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുക്കുകയും പകരം മുക്കുപണ്ടം നൽകി മുങ്ങുകയും ചെയ്ത കേസിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇടുക്കി ബൈസൺ വാലി സ്വദേശി ബോബി ഫിലിപ്പിനെ കസ്റ്റഡിയിൽ വാങ്ങിയാണ് കേളകം പോലീസ് കേരള ഗ്രാമീൺ ബാങ്ക് കേളകം ശാഖയിൽ തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കൊണ്ടുവരുന്നത് അറിഞ്ഞ് നിരവധിയാളുകൾ ബാങ്ക് പരിസരത്ത് തടിച്ചുകൂടിയിരുന്നു.
കേളകത്തെ ജ്വല്ലറി ഉടമ വെളിയത്ത് വിജയകുമാറാണ് തട്ടിപ്പിനിരയായത്. ഈ മാസം ഏഴിനായിരുന്നു സംഭവം. കേളകം ഗ്രാമീൺ ബാങ്കിൽ മൂന്നര ലക്ഷം രൂപയ്ക്ക് പണയം വെച്ചിട്ടുള്ള അഞ്ച് പവന്റെ മാല തിരിച്ചെടുക്കാൻ സഹായിച്ചാൽ അത് ജ്വല്ലറിക്ക് തന്നെ വിൽക്കാമെന്ന് ബോബി ജ്വല്ലറി ഉടമയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ബാങ്കിന് പുറത്തുവെച്ച് നാല് ലക്ഷം രൂപ ഇയാൾ കൈപ്പറ്റി. പിന്നീട് ബാങ്കിൽ നിന്ന് തിരിച്ചെടുത്തതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിജയകുമാറിന് മുക്കുപണ്ടം നൽകി പ്രതി പണവുമായി കടന്നുകളഞ്ഞു.
തട്ടിപ്പിന് ശേഷം ഗോവയിലേക്ക് കടന്ന പ്രതിയെ പോലീസ് സംഘം അതിവിദഗ്ധമായാണ് പിന്തുടർന്ന് പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത് വെറും ഏഴ് ദിവസത്തിനകമാണ് പ്രതി കേളകം പോലീസിന്റെ വലയിലായത്. ബോബി ഫിലിപ്പിന് കോതമംഗലത്ത് മാത്രം സമാനമായ ഏഴ് കേസുകളും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 42 തട്ടിപ്പ് കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.







