ഇരിട്ടി പാലപ്പുഴയിൽ കാട്ടാനകളുടെ വിളയാട്ടം; വനംവകുപ്പ് വാച്ചർക്ക് തലനാരിഴയ്ക്ക് രക്ഷ, ബൈക്കും കാർഷിക വിളകളും തകർത്തു

Screenshot
ഇരിട്ടി: പാലപ്പുഴ കൂടലാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ വ്യാപക നാശനഷ്ടമുണ്ടാക്കി. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ബാവലിപ്പുഴ കടന്നെത്തിയ രണ്ട് കാട്ടാനകളാണ് പ്രദേശത്ത് ഭീതി പരത്തിയത്. കാട്ടാനയുടെ മുന്നിൽപ്പെട്ട വനം വകുപ്പ് താത്കാലിക ജീവനക്കാരൻ ബാബു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ആനകൾ കാർഷിക വിളകൾ നശിപ്പിക്കുന്ന ശബ്ദം കേട്ട് വെളിച്ചവുമായി കൃഷിയിടത്തിലെത്തിയതായിരുന്നു ബാബു. കാട്ടാനകളെ കണ്ട് ഒച്ചവെച്ച് ഓടിക്കുവാൻ ശ്രമിക്കുന്നതിനിടെ ആനകൾ ബാബുവിന് നേരെ തിരിയുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ട ബാബു സമീപത്തെ ഷെഡ്ഡിൽ ഒളിച്ചുനിന്നാണ് ജീവൻ രക്ഷിച്ചത്.
മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിച്ച കാട്ടാനകൾ വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. ബാബു ഒളിച്ചുനിന്ന ഷെഡിന് സമീപം നിർത്തിയിട്ടിരുന്ന പി. ദിപിന്റെ ബൈക്കും കാട്ടാനകൾ തള്ളിയിട്ട് നശിപ്പിച്ചിട്ടുണ്ട്. കാട്ടാനകൾ തിരിച്ചുപോയെന്ന് ഉറപ്പായതിന് ശേഷമാണ് ബാബു ഷെഡിൽ നിന്നും പുറത്തിറങ്ങിയത്.
മേഖലയിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വേലി പ്രവർത്തനക്ഷമമല്ലാത്തതാണ് ആറളം ഫാമില്‍ തമ്പടിക്കുന്ന കാട്ടാനകൾ ബാവലിപ്പുഴ കടന്ന് ജനവാസ മേഖലയായ പാലപ്പുഴ കൂടലാട് പ്രദേശത്തേക്ക് ഇറങ്ങാൻ പ്രധാന കാരണമെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.







