നിക്ഷേപം തട്ടിയെടുത്ത വ്യാപാരി സഹകരണ സംഘത്തിനെതിരെ മൂന്ന് കേസ്

Screenshot
തലശേരി:അമിത പലിശ വാഗ്ദാനം നൽകി 55, 70000 രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നിക്ഷേപമോ പലിശയോ നൽകാതെ സ്ഥാപനം പൂട്ടി വഞ്ചിച്ചുവെന്ന പരാതിയിൽ സ്ഥാപനത്തിലെ സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ വിശ്വാസവഞ്ചനക്ക് പോലീസ് കേസെടുത്തു.തലശേരി തിരുവങ്ങാട് മഞ്ഞോടി പെരിങ്ങളത്തെ കെ.സി. ജലജയുടെ പരാതിയിലാണ് തലശേരി വ്യാപാരി വ്യവസായി വെൽഫേർസഹകരണ സംഘം ലിമിറ്റഡ് സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ പോലീസ് കേസെടുത്തത്. ഒ.വി. റോഡിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം പരാതിക്കാരിയിൽ നിന്നും 2022 മാർച്ച് 24 മുതൽ 2026 ജൂലായ് 4 വരെയുള്ള കാലയളവിലായി 55, 70000 രൂപ നിക്ഷേപം സ്വീകരിച്ച ശേഷം പണമോ പലിശയോ തിരികെ നൽകാതെ സ്ഥാപനം ഓഫീസ് അടച്ചുപൂട്ടി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
മുഴപ്പിലങ്ങാട് എള വനസ്വദേശിനി പുതിയ പുരയിൽ ജഷിനയുടെ പരാതിയിലാണ് മറ്റൊരു കേസ്. പരാതിക്കാരിയിൽ നിന്നും 2026 ജനുവരി 22 നും രണ്ട് ലക്ഷം രുപയും മെയ് 25 ന് 15 ലക്ഷവും ആകെ 17 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നിക്ഷേപമോ പലിശയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ സ്ഥാപന സെക്രട്ടറി ജോജിഷിനും ഭരണസമിതിക്കുമെതിരെ കേസെടുത്തു .
മുഴപ്പിലങ്ങാട് കുളം കടവിലെ വത്സാലയത്തിൽ അനുകുലിൻ്റെ പരാതിയിലും സെക്രട്ടറിക്കും സ്ഥാപനത്തിൻ്റെ ഭരണസമിതിക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരനിൽ നിന്നും 2024 ഒക്ടോബർ 19 മുതൽ 2026 ജൂലായ് നാല് വരെയുള്ള കാലയളവിൽ അമിത പലിശ വാഗ്ദാനം നൽകി 37, 95000രൂപ നിക്ഷേപമായിവാങ്ങിയ ശേഷം നിക്ഷേപമോ പലിശയോ നൽകാതെ സ്ഥാപനം അടച്ചുപൂട്ടി വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







