നാടകീയ തിരിച്ചുവരവ്; സെനഗലിനെ വിറപ്പിച്ച് ബെൽജിയം പ്രീക്വാർട്ടറിൽ, എക്സ്ട്രാ ടൈമിൽ ടീലിസ്മാന്റെ പെനാൽറ്റി ഗോൾ!

Screenshot
സിയാറ്റിൽ: ലോകകപ്പ് ഫുട്ബോൾ റൗണ്ട് ഓഫ് 32 മത്സരത്തിൽ സെനഗലിനെതിരെ തോൽവിയുടെ വക്കിൽ നിന്ന് അവിശ്വസനീയ തിരിച്ചുവരവ് നടത്തി ബെൽജിയം പ്രീക്വാർട്ടറിലേക്ക്. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 എന്ന നിലയിൽ സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയ യൂറി ടീലിസ്മാനാണ് ബെൽജിയത്തിന് വിജയവും പ്രീക്വാർട്ടർ ടിക്കറ്റും സമ്മാനിച്ചത്.
തുടക്കത്തിൽ ബെൽജിയം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും സെനഗൽ ഗോളി മോറി ഡിയോയുടെ തകർപ്പൻ സേവുകൾ അവർക്ക് തടസ്സമായി. 24-ാം മിനിറ്റിൽ ഹബിബ് ഡയാരയുടെ തകർപ്പൻ ഹെഡറിലൂടെ സെനഗൽ ആണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ ഇസ്മയിലാ സാറിലൂടെ സെനഗൽ ലീഡ് ഇരട്ടിയാക്കി. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ ബെൽജിയം ഉണർന്നു. 86-ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവും 89-ാം മിനിറ്റിൽ യൂറി ടീലിസ്മാനും ഗോളുകൾ നേടിയതോടെ മത്സരം സമനിലയിലായി. എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ ലമീൻ കമാറ ടീലിസ്മാനെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ടീലിസ്മാൻ ബെൽജിയത്തിന്റെ ജയം പൂർത്തിയാക്കി.








