കൂട്ടുപുഴ അയ്യപ്പക്ഷേത്രത്തിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ


ഇരിട്ടി: കൂട്ടുപുഴ അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫീസ് അലമാരയും കുത്തിത്തുറന്ന് പണം കവർന്ന കേസിലെ പ്രതിയെ ഇരിട്ടി പോലീസ് അതിവിദഗ്ധമായി പിടികൂടി. തലശ്ശേരി തിരുവങ്ങാട് സ്വദേശി എ. കെ. സിദ്ദിഖ് ആണ് പിടിയിലായത്. മോഷണം നടന്ന് വെറും അഞ്ച് ദിവസത്തിനുള്ളിലാണ് തളിപ്പറമ്പിൽ വെച്ച് പോലീസ് ഇയാളെ വലയിലാക്കിയത്.
ജയിലിറങ്ങിയത് ഫെബ്രുവരിയിൽ; മോഷണത്തിന് മുൻപ് മുറിയെടുത്ത് താമസം:
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സിദ്ദിഖ്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. തുടർന്ന് കൂട്ടുപുഴ പേരട്ടിയിൽ രണ്ടുദിവസം വാടകയ്ക്ക് മുറിയെടുത്ത ശേഷമാണ് തൊട്ടടുത്തുള്ള അയ്യപ്പക്ഷേത്രത്തിൽ മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
മാർച്ച് ഒന്നിന് വൈകീട്ടാണ് ക്ഷേത്രത്തിലെ ഭണ്ഡാരവും അലമാരയും തകർത്ത നിലയിൽ ക്ഷേത്ര ഭാരവാഹികൾ കണ്ടത്. ഏകദേശം 25,000 രൂപയോളം നഷ്ടപ്പെട്ടതായാണ് നിഗമനം. തുടർന്ന് ഇരിട്ടി പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവ് പിടിയിലാകുന്നത്.
തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം:
വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെ പ്രതിയുമായി പോലീസ് കൂട്ടുപുഴ ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ഇതിനിടെ രോഷാകുലരായ നാട്ടുകാരിൽ ചിലർ പ്രതിയെ മർദ്ദിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു. ക്ഷേത്രത്തിൽ മോഷണം നടന്നയുടൻ തന്നെ പ്രതിയെ പിടികൂടിയ പോലീസ് സംഘത്തെ നാട്ടുകാർ അഭിനന്ദിച്ചു.
ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ കെ. ഷറഫുദ്ദീൻ, കണ്ണൂർ റൂറൽ എസ്.പി സ്ക്വാഡ് അംഗങ്ങളായ എ. എം. ഷിജോയ്, കെ. ജെ. ജയദേവ്, രതീഷ് കല്യാട് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സിദ്ദിഖിനെ പിടികൂടിയത്.







