മാലിന്യ സംസ്കരണത്തിൽ ഗുരുതര വീഴ്ച; സ്കൂൾ ഉൾപ്പെടെ 4 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്


കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കുന്നോത്തുപറമ്പ്, ധർമ്മടം പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. നിയമലംഘനം നടത്തിയ ഒരു സ്കൂൾ ഉൾപ്പെടെ നാല് സ്ഥാപനങ്ങൾക്ക് സ്ക്വാഡ് പിഴ ചുമത്തി.
സ്കൂളിന് 15,000 രൂപ പിഴ; ഹരിത പദവി റദ്ദാക്കാൻ നിർദേശം:
കുന്നോത്തുപറമ്പ് ടി.പി ജി.എം യു.പി സ്കൂളിനാണ് 15,000 രൂപ പിഴ ചുമത്തിയത്. അജൈവ മാലിന്യം പൂർണമായി ഹരിതകർമ്മസേനയ്ക്ക് നൽകാതെ സ്കൂൾ പരിസരത്ത് കൂട്ടിയിട്ട് കത്തിച്ച നിലയിലായിരുന്നു. കൂടാതെ, കുട്ടികളിൽ മാലിന്യ തരംതിരിവ് ശീലം വളർത്താനുള്ള “കലക്ടേഴ്സ് അറ്റ് സ്കൂൾ” പദ്ധതി പ്രകാരം നൽകിയ ബിന്നുകളിൽ മാലിന്യം കൂട്ടിക്കലർത്തി നിക്ഷേപിച്ചതായും കണ്ടെത്തി. ഇതോടെ സ്കൂളിന്റെ ഹരിത പദവി റദ്ദാക്കാൻ സ്ക്വാഡ് പഞ്ചായത്തിന് നിർദേശം നൽകിയിട്ടുണ്ട്.
മറ്റ് സ്ഥാപനങ്ങൾക്കും പിഴ:
ഹരിത കർമ്മസേനയ്ക്ക് അജൈവ മാലിന്യം കൃത്യമായി നൽകാതിരുന്ന ചെറുപറമ്പിലെ പാലസ് സൂപ്പർ മാർക്കറ്റിന് 2,500 രൂപ പിഴ ചുമത്തി. മാലിന്യം തരംതിരിക്കാതെ അടുത്തുള്ള സ്വകാര്യ ഭൂമിയിൽ കൂട്ടിയിട്ട് കത്തിച്ചതിന് ധർമ്മടത്തെ ഫാത്തിമ ജ്യൂസ് കോർണറിനും, ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ അനധികൃത ഏജൻസികൾക്ക് കൈമാറിയ മൂന്നാർ ഫാമിലി റെസ്റ്റോറന്റിനും 5,000 രൂപ വീതവുമാണ് പിഴ ഈടാക്കിയത്.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിനൊപ്പം ധർമ്മടം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്യാം, കുന്നോത്തുപറമ്പ് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രജിന സി. എന്നിവരും പരിശോധനയിൽ പങ്കെടുത്തു.







