പാനൂരിൽ മിന്നൽ പരിശോധന: ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു; 30,000 രൂപ പിഴ

പാനൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പാനൂർ മേഖലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു. മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി ഒന്നര ക്വിന്റലോളം പ്ലാസ്റ്റിക് ശേഖരമാണ് കണ്ടെത്തിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് 30,000 രൂപ പിഴ ചുമത്തി.
പരിശോധന നടന്ന സ്ഥാപനങ്ങൾ:
• പെരിങ്ങത്തൂർ കോർണർ ഫാൻസി
• പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തെ റോയൽ എന്റർപ്രൈസസ്
• തൂവക്കുന്ന് പ്രകാശ് ബേക്കറി ആൻഡ് കൂൾ ബാർ
വിപണിയിൽ വ്യാജ ‘ബയോ ക്യാരിബാഗുകൾ’ വ്യാപകമാകുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു സ്ക്വാഡിന്റെ നടപടി. ഓരോ സ്ഥാപനത്തിനും 10,000 രൂപ വീതമാണ് പിഴ ചുമത്തിയത്. തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്ക്വാഡ് നിർദ്ദേശം നൽകി.
ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിസിയ എ, രജിന സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.







