ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെക്കൽ; പരിയാരത്ത് സർക്കാർ മേഖലയിലെ ആദ്യ ‘മോട്ടോറൈസ്ഡ് ടാവി’ വിജയകരം

പരിയാരം: ഹൃദയചികിത്സാ രംഗത്ത് വിപ്ലവകരമായ നേട്ടവുമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്ലാതെ തന്നെ പ്രധാന വാൽവായ അയോർട്ടിക് വാൽവ് മാറ്റി വെക്കുന്ന നവീന ചികിത്സാരീതിയായ ‘ടാവി’ (TAVI – Transcatheter Aortic Valve Implantation) വിജയകരമായി നിർവ്വഹിച്ചു. കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ ‘മോട്ടോറൈസ്ഡ് ടാവി’ ശസ്ത്രക്രിയയാണിത്.
കാർഡിയോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ. വി. ജയറാമിന്റെ നേതൃത്വത്തിലായിരുന്നു ഈ ശസ്ത്രക്രിയ. മഹാധമനിയുടെ വാൽവ് ചുരുങ്ങി ഗുരുതരാവസ്ഥയിലായ 75 വയസ്സുകാരനാണ് ഈ അത്യാധുനിക ചികിത്സ നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം തന്നെ രോഗി പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.
ചികിത്സാ സംഘം:
ഡോ. വി. ജയറാമിനൊപ്പം അസോസിയേറ്റ് പ്രൊഫസർ ഡോ. വി. സുധാകുമാരി, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. രാകേഷ് കെ, ഡോ. എസ്. ജി. ശ്യാം ലക്ഷ്മൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കൂടാതെ കാർഡിയാക് സർജറി വിഭാഗത്തിലെ ഡോ. പ്രജീഷ്, ഡോ. റിജോയ്, കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിജു എന്നിവരും കാത്‌ലാബ് ടീം അംഗങ്ങളും ഈ നേട്ടത്തിൽ പങ്കാളികളായി.
സർക്കാർ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ഇത്തരം അത്യാധുനിക ശസ്ത്രക്രിയകൾ ലഭ്യമാകുന്നത് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാണ്. ഈ പദ്ധതിക്ക് പിന്തുണ നൽകിയ സർക്കാരിനും ആരോഗ്യവകുപ്പിനും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പും സൂപ്രണ്ട് ഡോ. സുദീപും നന്ദി അറിയിച്ചു. ഭാവിയിൽ ഇത്തരം ശസ്ത്രക്രിയകൾ പരിയാരത്ത് സ്ഥിരമായി നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.






