എൽ.ഡി.എഫ് വികസനമുന്നേറ്റ ജാഥ ഇന്ന് കണ്ണൂർ ജില്ലയിൽ; ആവേശോജ്ജ്വല സ്വീകരണത്തിന് ഒരുങ്ങി നാട്

കണ്ണൂർ: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫ് വികസനമുന്നേറ്റ ജാഥ ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. വൈകുന്നേരം 5 മണിക്ക് പയ്യന്നൂരിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. ജില്ലാ അതിർത്തിയായ കാലിക്കടവിൽ വെച്ച് എൽ.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ ജാഥയെ ജില്ലയിലേക്ക് സ്വീകരിച്ചാനയിക്കുമെന്ന് സി.പി.ഐ (എം) ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാല് ദിവസങ്ങളിലായി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി 5-ന് പാനൂരിൽ സമാപിച്ച് വയനാട് ജില്ലയിലേക്ക് പ്രവേശിക്കും. പത്തുവർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ലക്ഷ്യം.
ജാഥയുടെ പര്യടന പരിപാടികൾ:
• തിങ്കൾ (ഫെബ്രുവരി 2): വൈകുന്നേരം 5 മണിക്ക് പയ്യന്നൂരിൽ ആദ്യ സ്വീകരണം.
• ചൊവ്വ (ഫെബ്രുവരി 3): രാവിലെ 8.30-ന് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്ച. തുടർന്ന് 10 മണിക്ക് പഴയങ്ങാടിയിലും 3-ന് തളിപ്പറമ്പിലും 4-ന് ശ്രീകണ്ഠപുരത്തും 5-ന് ഇരിട്ടിയിലുമാണ് സ്വീകരണം.
• ബുധൻ (ഫെബ്രുവരി 4): രാവിലെ 8.30-ന് മട്ടന്നൂർ റാറാ അവീസ് റെസ്റ്റോറന്റിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്ച. 10 മണിക്ക് മട്ടന്നൂരിൽ സ്വീകരണം. വൈകുന്നേരം 3-ന് അഴീക്കോട് (വൻകുളത്തുവയൽ), 4-ന് കണ്ണൂർ സ്റ്റേഡിയം കോർണർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തലശ്ശേരിയിൽ സമാപിക്കും.
• വ്യാഴം (ഫെബ്രുവരി 5): രാവിലെ പിണറായി കൺവൻഷൻ സെന്ററിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്ച. 10 മണിക്ക് മമ്പറത്ത് സ്വീകരണം. വൈകുന്നേരം 3 മണിക്ക് പാനൂരിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും.
കഴിഞ്ഞ ദിവസത്തെ ബജറ്റിൽ 1115 കോടി രൂപയുടെ വികസന പദ്ധതികളാണ് കണ്ണൂർ ജില്ലയ്ക്കായി പ്രഖ്യാപിച്ചതെന്നും ജില്ലയുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.






