രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം: രണ്ടാം പീഡന കേസിൽ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി പൂർണ സഹകരണം നൽകണം എന്നീ കർശന നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
കേസിൽ കൂടുതൽ വകുപ്പുകൾ ചാർജ് ചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി നൽകിയ രഹസ്യ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു. കരഞ്ഞു കാലുപിടിച്ചിട്ടും രാഹുൽ ബലാത്സംഗം ചെയ്തുവെന്നതാണ് യുവതിയുടെ മൊഴി. ഭീഷണിപ്പെടുത്തിയതിനാലാണ് ഏറെ ദിവസങ്ങൾ പരാതി നൽകാതിരുന്നതെന്നും അവൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നും ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നും യുവതി മൊഴി നൽകി. ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന വാക്കുകൾ പറഞ്ഞുകൊണ്ടായിരുന്നു അതിക്രമം നടന്നതെന്നും അവൾ വ്യക്തമാക്കി. ശരീരമാകെ മുറിവേൽപ്പിച്ചെന്നും ശ്വാസംമുട്ടൽ അനുഭവപ്പെട്ടിട്ടും അതിക്രമം തുടർന്നുവെന്നും മൊഴിയിലുണ്ട്. പിന്നീട് വിവാഹം ചെയ്യാനാകില്ലെന്ന് രാഹുൽ അറിയിച്ചതായി യുവതി പറഞ്ഞു.
കൂടാതെ, ബന്ധം പുനഃസ്ഥാപിക്കാൻ പലവട്ടം ശ്രമിക്കുകയും ഫോൺ എടുക്കാത്തപ്പോൾ അസഭ്യം വിളിക്കുകയുമുണ്ടായതായി യുവതി വ്യക്തമാക്കി. വീടിന്റെ പരിസരത്ത് എത്തി കൂടെ വരണമെന്ന് ആവശ്യപ്പെട്ടതായും ‘നമുക്ക് ഒരു കുഞ്ഞ് വേണം’ എന്ന വിചിത്ര ആവശ്യം ഉന്നയിച്ചതായും മൊഴിയിൽ പറയുന്നു. കേസുമായി മുന്നോട്ട് പോകാൻ പോലും ഭയപ്പെടുന്നുണ്ടെന്ന് അതിജീവിത അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
അതേസമയം, ആദ്യത്തെ ബലാത്സംഗ–ഭ്രൂണഹത്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തന്നെ തടഞ്ഞിരുന്നു. ഹർജി 15-ാം തീയതി പരിഗണിക്കുമെന്നതിനാൽ അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ നവംബർ 27 മുതൽ രാഹുൽ ഒളിവിലാണ്.






