മൂന്നുനിരത്തിൽ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ സി.പി.എം ആക്രമണം നടത്തിയതായി യു.ഡി.എഫ്; 3 പേർക്ക് പരിക്കേറ്റതായി പരാതി

അഴീക്കോട്: അഴീക്കോട് നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ശേഷം മടങ്ങുകയായിരുന്ന പ്രവർത്തകർക്ക് നേരെ മൂന്നുനിരത്തിൽ വെച്ച് സി.പി.എം പ്രവർത്തകർ പതിയിരുന്ന് ആക്രമണം നടത്തിയതായി യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് യു.ഡി.എഫ് പ്രവർത്തകരെ പാപ്പിനിശ്ശേരി എം.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യു.ഡി.എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കാട്ടാമ്പള്ളി മുതൽ വൻകുളത്തുവയൽ വരെയായിരുന്നു യു.ഡി.എഫിന് കൊട്ടിക്കലാശം നടത്തുന്നതിന് പോലീസ് അനുമതി നൽകിയിരുന്നത്. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലി മൂന്നുനിരത്തിൽ എത്തിയപ്പോൾ സി.പി.എം പ്രവർത്തകർ ബൈക്കിൽ പാർട്ടിക്കൊടിയുമായി ജാഥയിലേക്ക് അതിക്രമിച്ചു കയറി കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചതായി യു.ഡി.എഫ് ആരോപിക്കുന്നു. തുടർന്ന് പോലീസും പ്രവർത്തകരും ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. യു.ഡി.എഫ് റാലിയിലെ വൻ ജനപങ്കാളിത്തം കണ്ട് വിളറിപൂണ്ടാണ് സി.പി.എം പ്രവർത്തകർ അക്രമത്തിന് മുതിർന്നതെന്ന് യു.ഡി.എഫ് പ്രസ്താവനയിൽ പറയുന്നു.
കൊട്ടിക്കലാശം കഴിഞ്ഞ് വൻകുളത്തുവയലിൽ നിന്നും മൂന്നുനിരത്ത് വഴി മടങ്ങുകയായിരുന്ന പ്രവർത്തകർക്ക് നേരെയാണ് പിന്നീട് ആക്രമണമുണ്ടായത്. ജനാധിപത്യ രീതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കലക്കാൻ ശ്രമിക്കുന്ന സി.പി.എമ്മിന് ജനാധിപത്യ വിശ്വാസികൾ വോട്ടിലൂടെ കനത്ത മറുപടി നൽകുമെന്ന് അഴീക്കോട് നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദും ജനറൽ കൺവീനർ സി.പി. റഷീദും വ്യക്തമാക്കി.
എന്തുതന്നെ പ്രകോപനങ്ങൾ ഉണ്ടായാലും പ്രവർത്തകർ തികഞ്ഞ ആത്മസംയമനം പാലിക്കണമെന്നും, വോട്ടർമാരെ ബൂത്തിലെത്തിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും അഴീക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി ആഹ്വാനം ചെയ്തു.







