മതേതര കേരളത്തിന്റെ നിലനിൽപ്പിനായി ഭരണമാറ്റം അനിവാര്യം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് അബ്ദുറഹിമാൻ കല്ലായി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി. ആർ.എസ്.എസ്സിന്റെ കൈകളിലേക്ക് കേരളത്തെ എത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തിൽ നടന്ന വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ ചെങ്കോട്ടകൾ ഇക്കുറി തകർന്നടിയുമെന്ന് അദ്ദേഹം പറഞ്ഞു. മതേതര-ജനാധിപത്യ കേരളത്തിന്റെ നിലനിൽപ്പിനായി പിണറായി സർക്കാരിനെതിരെ ജനം ഇരമ്പിമറിയേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. കോൺഗ്രസും മുസ്ലിം ലീഗും കേവലം ഘടകകക്ഷികളല്ല, 55 വർഷമായി ആത്മബന്ധമുള്ള സഹോദര പ്രസ്ഥാനങ്ങളാണ്. പണ്ഡിറ്റ് നെഹ്‌റുവിന്റെ ഇന്ത്യയെ തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിയുടെ കൈകൾക്ക് ശക്തി പകരണം. ഇന്ത്യൻ മതേതരത്വം ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് നാലിന് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനേൽക്കുന്ന കനത്ത തിരിച്ചടിയാകണം. ഇതിനായുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിന് യു.ഡി.എഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അബ്ദുറഹിമാൻ കല്ലായി ആഹ്വാനം ചെയ്തു.







