‘മുങ്ങുന്ന കപ്പലിൽ നിന്ന് കൊള്ളയടിക്കാൻ സർക്കാർ ശ്രമം’; പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്ന് കണ്ണൂർ മേയർ അഡ്വ. പി. ഇന്ദിര

Screenshot
കണ്ണൂർ: അധികാരത്തിന്റെ അവസാന നാളുകളിൽ മുങ്ങുന്ന കപ്പലിൽ നിന്ന് കിട്ടാവുന്നതൊക്കെ കൊള്ളയടിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ആരോപിച്ചു. നഗര തദ്ദേശ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 26-ന് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു മേയറുടെ രൂക്ഷവിമർശനം.
2025-26 സാമ്പത്തിക വർഷത്തിൽ മൂലധന നിക്ഷേപത്തിനായുള്ള സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായ പദ്ധതി (SASCI) പ്രകാരമാണ് നഗര തദ്ദേശ സ്ഥാപനങ്ങളിലെ സാങ്കേതിക തസ്തികകളിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്. ഇതിനായുള്ള റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് ലഭ്യമാക്കിയ വകയിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന് 27,16,533 രൂപ ചെലവായെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഈ തുക കണ്ടെത്താൻ, ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള 14 നഗരസഭകൾ 1,60,000 രൂപ വീതവും, ലക്ഷത്തിന് താഴെയുള്ള നഗരസഭകൾ 25,000 രൂപ വീതവും തനത് ഫണ്ടിൽ നിന്ന് നൽകണമെന്നാണ് നിർദ്ദേശം.
ഇത്തരത്തിൽ സംസ്ഥാനത്തെ 6 കോർപ്പറേഷനുകളിലേക്കും 87 മുനിസിപ്പാലിറ്റികളിലേക്കുമായി 231 ജീവനക്കാരെ പിൻവാതിൽ വഴി സർക്കാർ നിയമിച്ചുവെന്ന് മേയർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരം നിയമനങ്ങൾ നടത്തുന്നത് ചട്ടങ്ങളുടെ നഗ്നമായ ലംഘനവും, നഗരസഭകളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റവുമാണ്. ഈ പദ്ധതികളിലേക്ക് നാളിതുവരെ നഗരസഭകൾക്ക് ഫണ്ട് അനുവദിച്ചിട്ടുമില്ല.
സ്വന്തക്കാരെ നഗരസഭകളിൽ തിരുകിക്കയറ്റാനുള്ള ഈ പാഴ്ശ്രമത്തിനെതിരെ മുഴുവൻ നഗരസഭകളും പ്രതിഷേധിക്കണമെന്നും, പെരുമാറ്റച്ചട്ട ലംഘനമായതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും അഡ്വ. പി. ഇന്ദിര ആവശ്യപ്പെട്ടു.







