കണ്ണൂർ മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കി രാമചന്ദ്രൻ കടന്നപ്പള്ളി; വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥന

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി ബുധനാഴ്ച മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കാനാമ്പുഴയിൽ നിന്നാണ് ബുധനാഴ്ചത്തെ പര്യടനം ആരംഭിച്ചത്. കാനാമ്പുഴ നവീകരണവുമായി ബന്ധപ്പെട്ട ഇടപെടലുകൾ അദ്ദേഹം മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു.
തുടർന്ന് കണ്ണോത്തുംചാലിലെ ഐ.ആർ.പി.സി തന്മയ സ്പെഷ്യൽ സ്കൂൾ, ഡയാലിസിസ് സെന്റർ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. ബർണശ്ശേരി സി.എസ്.ഐ ചർച്ച്, സെന്റ് തെരേസ ഹയർ സെക്കൻഡറി സ്കൂൾ, ഹോളി ട്രീനിറ്റി കത്തീഡ്രൽ, സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ, ലോയോള പ്രീപ്രൈമറി സ്കൂൾ, ലുലു കൃഷ്ണ ജ്വല്ലറി തുടങ്ങിയ സ്ഥാപനങ്ങളിലും അദ്ദേഹം നേരിട്ടെത്തി വോട്ട് ചോദിച്ചു.
സെന്റ് തെരേസ സ്കൂളിലേക്കുള്ള റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തന്റെ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചിരുന്നെന്നും, എന്നാൽ കന്റോൺമെന്റ് അധികാരികളും കണ്ണൂർ കോർപ്പറേഷനും പദ്ധതി നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്നും അദ്ദേഹം ഒരു വോട്ടറുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വിദ്യാലയങ്ങളിൽ എത്തിയ സ്ഥാനാർഥി കുട്ടികളുമായി സംവദിക്കുകയും അവർക്കായി പാട്ട് പാടുകയും ചെയ്തു. ആറക്കൽ ആദിരാജ കെ.എം.സി അബ്ദുൾ ഖാദർ ഹാജി, ബർണശ്ശേരി സി.എസ്.ഐ ചർച്ചിലെ ഫാദർ ജിജോ ആൽബർട്ട്, ഹോളി ട്രീനിറ്റി കത്തീഡ്രലിലെ ഫാദർ ആൻസിൽ പീറ്റർ, സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറിയിലെ ഫാദർ ടോംസൺ, ഫാദർ മാത്യു കണിയാംപറമ്പിൽ, ലോയോള സ്കൂളിലെ ഫാദർ രാജു, സിസ്റ്റർ റോഷിനി മാന്വൽ, മദർ സുപ്പീരിയർ ജാൻസി തുടങ്ങി നിരവധി പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വൈകുന്നേരം വിവിധ എൽ.ഡി.എഫ് കൺവെൻഷനുകളിലും അദ്ദേഹം പങ്കെടുത്തു. ഇ. രമേശൻ, കെ. ഷഹറാസ്, എസ്. അഭിലാഷ്, എം.പി. അനിൽ കുമാർ, ഡിസ്നി, ദീപമേരി, കെന്നറ്റ് റോബർട്ട്, ജയകുമാർ, സിദ്ധാർഥൻ, പ്രമോദ് തുടങ്ങിയ നേതാക്കൾ പര്യടനത്തിൽ സ്ഥാനാർഥിയെ അനുഗമിച്ചു.







