നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ അടുത്തറിയാം

1. ധർമടം: പിണറായി വിജയൻ (81) – സി.പി.എം

• കഴിഞ്ഞ 10 വർഷമായി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രിയാണ് ഇദ്ദേഹം.
• തുടർഭരണത്തിനായി മൂന്നാം തവണയാണ് ധർമടത്ത് നിന്നും ജനവിധി തേടുന്നത്.
• സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്.
• കെ.എസ്.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി, മൂന്ന് തവണ സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
• അടിയന്തരാവസ്ഥ കാലത്ത് 18 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാരനായിരുന്നു.
• 1970-ൽ 26-ാം വയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1977-ലും 1991-ലും കൂത്തുപറമ്പിൽ നിന്നും 1996-ൽ പയ്യന്നൂരിൽ നിന്നും ജയിച്ചു.
• 2016 മുതൽ ധർമടം മണ്ഡലത്തിലെ നിയമസഭാംഗമാണ്.
• 1996 മുതൽ 1998 വരെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി, സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.
• കുടുംബം: ഭാര്യ: ടി. കമല. മക്കൾ: വിവേക് കിരൺ, വീണാ വിജയൻ.
2. പേരാവൂർ: കെ.കെ. ശൈലജ (70) – സി.പി.എം

• സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും നിലവിൽ മട്ടന്നൂർ മണ്ഡലം എം.എൽ.എയുമാണ്.
• ഒന്നാം പിണറായി മന്ത്രിസഭയിൽ ആരോഗ്യ, സാമൂഹ്യനീതി, ശിശുക്ഷേമ മന്ത്രിയായിരുന്നു.
• 1996, 2006, 2016, 2021 കാലയളവുകളിൽ എം.എൽ.എ ആയി.
• എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.
• ശിവപുരം ഹൈസ്കൂൾ അധ്യാപികയായിരിക്കെ 2004-ൽ സ്വയം വിരമിച്ചു.
• ഇരിട്ടി മാടത്തിൽ സ്വദേശിനിയാണ്. ഇപ്പോൾ മട്ടന്നൂർ ഉരുവച്ചാലിലാണ് താമസം.
• കുടുംബം: ഭർത്താവ്: കെ. ഭാസ്കരൻ (മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ). മക്കൾ: ശോഭിത്ത്, ലസിത്ത്.
3. തലശ്ശേരി: കാരായി രാജൻ (66) – സി.പി.എം

• സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും റബ്കോ ചെയർമാനുമായ കാരായി രാജൻ നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്നു.
• മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
• 2015-ൽ ജില്ലാ പഞ്ചായത്തിലേക്ക് പാട്യം ഡിവിഷനിൽ നിന്നും 21,602 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ ജാമ്യനിബന്ധന പ്രകാരം ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവിനെ തുടർന്ന് 6 മാസത്തിനിടയിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നു.
• ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
• കതിരൂർ പുല്ലോയോട് സി.എച്ച് നഗർ സ്വദേശിയാണ്.
• കുടുംബം: ഭാര്യ: സി.കെ. രമ. മക്കൾ: മേഘ കാരായി, അഭിജിത്ത് സഫ്ദർ.
4. കണ്ണൂർ: രാമചന്ദ്രൻ കടന്നപ്പള്ളി (81) – കോൺഗ്രസ് (എസ്)

• തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടിലേറെ കാലത്തെ അനുഭവപരിചയമുണ്ട്.
• കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റാണ്.
• ആദ്യ പിണറായി മന്ത്രിസഭയിൽ 5 കൊല്ലവും രണ്ടാം സർക്കാരിൽ 2.5 കൊല്ലവും തുറമുഖ-പുരാവസ്തു-പുരാരേഖ മന്ത്രിയായി. വി.എസ് മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായിരുന്നു.
• കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തെത്തി. നിയമ വിദ്യാർത്ഥിയായിരിക്കെ 1971-ലും 1977-ലും കാസർഗോഡിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചു.
• 1980-ൽ ഇരിക്കൂറിൽ നിന്നും 2006-ൽ എടക്കാട് നിന്നും എം.എൽ.എ ആയി. 2016 മുതൽ കണ്ണൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
• കണ്ണൂർ ചെമ്പിലോട് പഞ്ചായത്തിലെ തണ്ടയിലിൽ ജനനം. താമസം തോട്ടടയിൽ.
• കുടുംബം: ഭാര്യ: ടി.എം. സരസ്വതി (റിട്ട. അധ്യാപിക). മകൻ: പി.വി. മിഥുൻ.
5. കല്യാശ്ശേരി: എം. വിജിൻ (37) – സി.പി.എം

• കല്യാശ്ശേരി മണ്ഡലത്തിൽ നിന്നും രണ്ടാം തവണ ജനവിധി തേടുന്നു.
• നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമാണ്.
• മണ്ഡലത്തിലെ എടാട്ട് സ്വദേശി. ബിരുദാനന്തര ബിരുദധാരി.
• ബാലസംഘം യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയത്തിൽ തുടക്കം. ബാലസംഘം സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
• കുടുംബം: ഭാര്യ: അശ്വതി (അധ്യാപിക, വെള്ളോറ ടാഗോർ എച്ച്.എസ്). മകൻ: നെയ്തൽ (ഒന്നാം ക്ലാസ് വിദ്യാർത്ഥി).
6. മട്ടന്നൂർ: വി.കെ. സനോജ് (42) – സി.പി.എം

• നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്ന വി.കെ. സനോജ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോ.സെക്രട്ടറിയുമാണ്.
• മാലൂർ സ്വദേശിയായ സനോജ് ബിരുദാനന്തര ബിരുദധാരിയാണ്.
• സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ, കണ്ണൂർ ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കൗൺസിൽ അംഗം എന്നീ ചുമതലകൾ വഹിക്കുന്നു.
• മാലൂർ പനമ്പറ്റ ന്യൂ യു.പി സ്കൂൾ സൊസൈറ്റി സെക്രട്ടറിയും സ്കൂൾ മാനേജരുമാണ്.
• എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചു.
• കുടുംബം: ഭാര്യ: ജസ്ന ജയരാജ്. മകൻ: ഏഥൻ സാൻജേസ്.
7. തളിപ്പറമ്പ്: പി.കെ. ശ്യാമള (66) – സി.പി.എം

• മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമാണ്.
• എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
• 1995-ൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2000-ൽ തളിപ്പറമ്പ് നഗരസഭാ അധ്യക്ഷയായി. 2015 ൽ ആന്തൂർ നഗരസഭ രൂപീകരിച്ചപ്പോൾ അധ്യക്ഷയായി.
• മൊറാഴ സെൻട്രൽ യു.പി സ്കൂളിൽ അധ്യാപികയായിരുന്നു. ഇരിട്ടി ഉളിയിൽ സ്വദേശിയാണ്.
• കുടുംബം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആണ് ഭർത്താവ്. മക്കൾ: ശ്യാംജിത്ത്, അഡ്വ. രഞ്ജിത്ത്.
8. അഴീക്കോട്: കെ.വി. സുമേഷ് (48) – സി.പി.എം

• സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സുമേഷിന് അഴീക്കോട് മണ്ഡലത്തിൽ നിന്നും രണ്ടാം അങ്കം.
• ശ്രീകണ്ഠാപുരം എസ്.ഇ.എസ് കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയരംഗത്തേക്ക് എത്തുന്നത്. സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായി.
• കണ്ണൂർ സർവ്വകലാശാലാ സെനറ്റ് അംഗമായിരുന്നു. ഇക്കണോമിക്സിൽ ബിരുദവും നിയമ ബിരുദവും നേടി.
• ഹാൻവീവ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റും ഫുട്വെയർ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമാണ്.
• 2000-ൽ ചെങ്ങളായി പഞ്ചായത്ത് അംഗമായി. 2015-ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.
• കുടുംബം: ഭാര്യ: രേണുക. മക്കൾ: അളകനന്ദ, ആരുഷ് ഗോവിന്ദ്.
9. പയ്യന്നൂർ: ടി.ഐ. മധുസൂദനൻ (66) – സി.പി.എം

• സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ഇദ്ദേഹം പയ്യന്നൂരിൽ നിന്നും രണ്ടാം തവണയാണ് ജനവിധി തേടുന്നത്.
• ബി.എ ബിരുദധാരിയാണ് ഇദ്ദേഹം.
• ബാലസംഘം ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
• കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റും കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയംഗവുമാണ്.
• കണ്ണൂർ സർവ്വകലാശാല സെനറ്റ് അംഗം, കേരള ഫോക്ലോർ അക്കാദമി ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
• കുടുംബം: ഭാര്യ: ആർ.ഇ. ശ്രീവത്സ (സംസ്ഥാന ജി.എസ്.ടി വകുപ്പ് ജോയിന്റ് കമ്മീഷണർ). മകൾ: നിരഞ്ജന മധുസൂദനൻ.






