വീട് ആക്രമിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയ രണ്ടു പേർക്കെതിരെ കേസ്

.
തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കത്തെ തുടർന്ന് വീട് അടിച്ചു തകര്‍ത്ത് അരലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.
പന്നിയൂര്‍ പുതുക്കണ്ടത്തെ ചാക്കന്റകത്ത് വീട്ടില്‍ സി.അന്‍സിലയുടെ(33)പരാതിയിലാണ് ബന്ധുക്കളായ പുതുക്കണ്ടത്തെ സിനാന്, മാതാവ് ഫാത്തിമ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.
2025 നവംബര്‍ 4 ഉച്ചക്ക് 1.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. അതിർത്തി തർക്കത്തെ തുടർന്ന്പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി കത്തി വാള് കൊണ്ട് വീടിന്റെ സണ്‍ഷേഡും ജനൽഗ്ലാസുകളും അടിച്ചുതകര്‍ക്കുകയും
വീടിന്റെപിറകുവശത്തെ ചായ്പ്പിന്റെ മേല്‍ക്കൂരയിട്ട അലൂമിനിയം ഷീറ്റ് കൊത്തിവലിച്ച് തറയിലിടുകയും
ബാത്ത്റൂമിന്റെ വെന്റിലേറ്റര്‍ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും മുറ്റത്തെ പക്ഷിക്കൂടിന്റെ മുകളിലെ ഷീറ്റ്, കുട്ടികള്‍ മല്‍സ്യം വളര്‍ത്തുന്ന അക്വേറിയം എന്നിവയും തകര്‍ത്തു.
തടയാന്‍ ശ്രമിച്ച അന്‍സിലയുടെ മാതാവിനെ രണ്ടാം പ്രതി കല്ലെടുത്തെറിഞ്ഞ് പരിക്കേല്‍പ്പിക്കാനും ശ്രമിച്ചു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







