പയ്യന്നൂരിൽ സ്വകാര്യ ആശുപത്രി കാന്റീനിൽ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകൾ മാറ്റി, ഫയർഫോഴ്സിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പയ്യന്നൂർ: പയ്യന്നൂർ മുകുന്ദ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള കാൻ്റീനിൽ തീപിടിച്ചു. അഗ്നിരക്ഷാ സേനയുടെ തക്കസമയത്തുള്ള ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച രാത്രി 8.45 മണിയോടെയായിരുന്നു സംഭവം.
കാൻ്റീൻ അടച്ച് നടത്തിപ്പുകാരൻ വീട്ടിൽ പോയ സമയത്താണ് തീ പടർന്നത്. അടുപ്പിന് സമീപത്തായി നിരത്തിവച്ച ഉണങ്ങിയ വിറകുകൾക്കാണ് തീപിടിച്ചത്. അടുപ്പിൽ പൂർണ്ണമായും അണയാതെ കിടന്ന കനലിൽ നിന്നും ഉണങ്ങിയ വിറകിലേക്ക് തീപ്പൊരി വീണ് കത്തിയതാകാമെന്നാണ് സംശയിക്കുന്നത്.
സിലിണ്ടറുകൾ മാറ്റിയത് രക്ഷയായി:
തീപിടിച്ച സ്ഥലത്തിന് സമീപത്തായി നാലോളം ഗ്യാസ് സിലിണ്ടറുകളും അടുക്കിവെച്ചിട്ടുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം തീയും പുകയും നിറഞ്ഞ അടുക്കളയിലേക്ക് ശ്വസനോപാധികൾ ധരിച്ച് കയറുകയും, ഉടൻ തന്നെ സിലിണ്ടറുകൾ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് അവർ തീ പൂർണ്ണമായും അണച്ചു.
തീ പടർന്ന ഉടനെ ഒരു സമീപവാസി ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ചതും തീ കൂടുതൽ പടരുന്നത് തടയാൻ സഹായിച്ചു. തീ പിടിച്ച ഉടനെ തന്നെ കണ്ടെത്താനായതും, സിലിണ്ടറുകൾ വേഗത്തിൽ മാറ്റാൻ കഴിഞ്ഞതുമാണ് വലിയൊരു അപകടം ഒഴിവാക്കിയത്.
പയ്യന്നൂർ ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. മുരളി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. സത്യൻ, നന്ദകുമാർ, പി.പി. ലിജു, എം.എസ്. അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.








