അഖിലേന്ത്യാ പണിമുടക്ക്: ട്രേഡ് യൂനിയൻ സംയുക്ത സമിതി കണ്ണൂർ റെയിൽ വെസ്റ്റേഷൻ മാർച്ചും ധർണയും നടത്തി

കണ്ണൂർ: കണ്ണൂരിൽ ട്രേഡ് യൂനിയൻ സംയുക്ത സമിതി നടത്തിയ അഖിലേന്ത്യാ പണിമുടക്ക് പൂർണ്ണം’ തൊഴിലാളി പണിമുടക്കിൽ ജനജീവിതം സ്തംഭിച്ചു. പൊതുഗതാഗതം പൂർണമായി നിലച്ചു. സ്വകാര്യ ബസുകൾ വിവിധബസ് സ്റ്റാൻഡുകളിലും മറ്റിടങ്ങളിലും കയറ്റിയിട്ടു. കെ.എസ്.ആർ.ടി.സി ബസുകളും ഡിപ്പോകളിൽ വിശ്രമിച്ചു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ചില ദീർഘദൂര സർവ്വീസുകളും മുടങ്ങി. അഖിലേന്ത്യാ പണിമുടക്കിൽ ട്രെയിൻ, വ്യോമയാന സർവീസുകൾ മുടങ്ങിയില്ലെങ്കിലും യാത്രക്കാർ കുറവായിരുന്നു. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഉൾപ്പെടെ ദീർഘയാത്ര കഴിഞ്ഞിറങ്ങിയ യാത്രക്കാർ കുടുങ്ങി. കണ്ണൂർ വിമാനതാവളത്തിൽ വന്നിറങ്ങിയവരും മണിക്കൂറുകളോളം കുടുങ്ങി. സ്വകാര്യ വാഹനങ്ങൾ റോഡിലിറങ്ങിയെങ്കിലും എവിടെ നിന്നും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല പൊതുമേഖലാ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ വിദ്യാലയങ്ങൾ എന്നിവയുടെയും പ്രവർത്തനം മുടങ്ങി. കണ്ണൂർ നഗരത്തിൽ ഉൾപ്പെടെ കടകമ്പോളങ്ങൾ പണിമുടക്കിൽ അടഞ്ഞുകിടന്നു. ഹോട്ടലുകൾ അടച്ചത് ഇതരസംസ്ഥാന തൊഴിലാളികളെയും കണ്ണൂർ നഗരത്തിൽ വിവിധ ജോലി ചെയ്തു ജീവിക്കുന്നവരെയും പട്ടിണിയിലാക്കി. ആശുപത്രി ക്യാൻ്റീനുകൾ തുറന്ന് പ്രവർത്തിച്ചത് അൽപ്പം ആശ്വാസമായി.
പണിമുടക്കിൻ്റെ ഭാഗമായി തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ,കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി തകർന്ന നടപടികൾ പിൻ വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ട്രേഡ് യൂനിയൻ സംയുക്ത സമരസമിതി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വിവിധ സർവീസ് സംഘടനകളും കേരള പത്രപ്രവർത്തക യൂനിയനും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. റെയിൽവെ സ്റ്റേഷന് മുൻപിൽ നടന്ന പ്രതി’ഷേധ ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. താവം ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ, സി.പി മുരളി, കെ.പി സഹദേവൻ, പത്രപ്രവർത്തക യൂനിയൻ ജില്ലാ പ്രസിഡൻ്റ് സി. സുനിൽകുമാർ ‘ തുടങ്ങിയവർ പങ്കെടുത്തു. കെ. മനോഹരൻ സ്വാഗതം പറഞ്ഞു.







