ചൊക്ലിയിൽ മിന്നൽ പരിശോധന; ഒരു ക്വിന്റലിലധികം നിരോധിത ക്യാരിബാഗുകൾ പിടികൂടി, കടയുടമയ്ക്ക് 10,000 രൂപ പിഴ

പാനൂർ/ചൊക്ലി: നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കെതിരെ കർശന നടപടിയുമായി ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ്. ചൊക്ലി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ക്വിന്റലിലധികം (101 കിലോ) നിരോധിത ക്യാരിബാഗുകൾ പിടികൂടി. ബൈപാസ് റോഡിലെ ‘അൽ-നൂർ’ എന്ന സ്ഥാപനത്തിൽ നിന്നാണ് ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിൽ ഇവ കണ്ടെത്തിയത്.
ചൊക്ലി, പൂക്കോം, കവിയൂർ, ഒളവിലം ഭാഗങ്ങളിലെ ചെറുകിട കടകളിൽ നിരോധിത ക്യാരിബാഗുകൾ ഉപയോഗിക്കുന്നതായി സ്ക്വാഡിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിതരണ കേന്ദ്രമായ ഈ കടയെക്കുറിച്ച് വിവരം ലഭിച്ചത്. നിയമപരമായ അനുമതിയുള്ള ബാഗുകളാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവിടെ വിൽപ്പന നടത്തിയിരുന്നത്. പ്ലാസ്റ്റിക് എത്തിക്കുന്ന ഏജൻസിയെക്കുറിച്ച് സ്ക്വാഡിന് സൂചന ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ബാഗുകൾ ഹരിത കർമ്മ സേനയുടെ സഹായത്തോടെ പഞ്ചായത്ത് എം.സി.എഫിലേക്ക് മാറ്റി. സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്താൻ പഞ്ചായത്തിന് നിർദ്ദേശം നൽകി.
വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികം!
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളെക്കുറിച്ചോ, അവ എത്തിക്കുന്ന ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങളെക്കുറിച്ചോ വിവരം നൽകുന്നവർക്ക് സ്ക്വാഡ് പാരിതോഷികം പ്രഖ്യാപിച്ചു. 9446 700 800 എന്ന വാട്സ്ആപ്പ് നമ്പറിൽ വിവരങ്ങൾ കൈമാറാം. ഇതിന്റെ അടിസ്ഥാനത്തിൽ പിഴ ചുമത്തിയാൽ, പിഴത്തുകയുടെ 25 ശതമാനമായ 2500 രൂപ വിവരം നൽകുന്നവർക്ക് ലഭിക്കും.
പരിശോധനയിൽ ജില്ലാ സ്ക്വാഡ് എൻഫോഴ്സ്‌മെന്റ് ഓഫീസർ അജയകുമാർ കെ.ആർ, പ്രവീൺ പി.എസ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രംന സി.എൻ എന്നിവർ പങ്കെടുത്തു.







