“രക്തസാക്ഷികൾ സി.പി.എമ്മിന് ലോട്ടറി അടിച്ച പോലെ”; കണ്ണൂരിൽ ആഞ്ഞടിച്ച് വി.ഡി. സതീശൻ

കണ്ണൂർ: സി.പി.എമ്മിന്റെ രക്തസാക്ഷി രാഷ്ട്രീയത്തെയും ഫണ്ട് വെട്ടിപ്പിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂരിൽ നടന്ന യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’യുടെ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തസാക്ഷികളുടെ പേരിൽ പണം പിരിക്കാനാണ് പാർട്ടിക്ക് താല്പര്യമെന്നും എന്നാൽ ആ പണം അർഹരായ കുടുംബങ്ങൾക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉദാഹരണമായി ഉയർത്തിക്കാട്ടിയ സതീശൻ, തട്ടിപ്പ് പുറത്തുപറഞ്ഞ വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ പാർട്ടി, പണം തട്ടിയവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ശബരിമലയിൽ അയ്യപ്പന്റെ സ്വർണ്ണം കവർന്ന സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
രക്തസാക്ഷികളുടെ കുടുംബങ്ങൾ പോലും സി.പി.എമ്മിനെ കൈവിടുന്ന സാഹചര്യമാണുള്ളത്. പയ്യന്നൂരിലെ രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബം സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നത് ഇതിന്റെ തെളിവാണ്. യാത്ര തുടങ്ങുന്നതിന് തലേദിവസം താൻ നേരിട്ടാണ് അവർക്ക് മെമ്പർഷിപ്പ് നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ സി.പി.എം നേതൃത്വം തീവ്ര വലതുപക്ഷ നയമാണ് പിന്തുടരുന്നതെന്നും അഴിമതിക്കെതിരെ പോരാടുന്നവർക്ക് ആ പാർട്ടിയിൽ സ്ഥാനമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.







