സിനിമാറ്റിക്കായ നീക്കം; 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ബോട്ടുകൾക്ക് മുകളിലൂടെ പാഞ്ഞ് പിടികൂടി പോലീസ്

ആലക്കോട്: പതിമൂന്ന് വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന വാറണ്ട് പ്രതിയെ സാഹസികമായി പിടികൂടി ആലക്കോട് പോലീസ്. ആലപ്പുഴയിൽ ടൂറിസ്റ്റ് ബോട്ട് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ജിനീഷിനെയാണ് ആലക്കോട് പോലീസ് സംഘം പിടികൂടിയത്.
അന്വേഷണം 15 വർഷം പഴക്കമുള്ള ഫോട്ടോയുമായി
പോലീസിന്റെ കൈവശം ഇയാളുടെ 15 വർഷം മുൻപുള്ള ഒരു ഫോട്ടോയും ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പും മാത്രമാണുണ്ടായിരുന്നത്. ആലക്കോട് എസ്.ഐ കെ.ജെ. മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ജിനീഷിന്റെ പുതിയ ഫോൺ നമ്പറും ഒളിവിൽ താമസിക്കുന്ന സ്ഥലവും കണ്ടെത്തിയത്. ജിനീഷ് ആലപ്പുഴയിൽ പേര് മാറ്റി ഒളിവിൽ കഴിയുകയായിരുന്നു.
ബോട്ട് ജെട്ടിയിലെ കാത്തിരിപ്പ്
ആലപ്പുഴയിലെത്തിയ പോലീസ് സംഘം ബോട്ട് ജെട്ടിയിൽ ഒരു രാത്രി മുഴുവൻ ഒളിച്ചിരുന്നാണ് ഇയാളെ കുടുക്കിയത്. ജിനീഷ് ഓടിച്ചിരുന്ന ബോട്ട് കരയ്ക്കടുത്തെങ്കിലും അയാൾ മാത്രം പുറത്തിറങ്ങാൻ തയ്യാറായില്ല. സംശയം തോന്നി പോലീസ് സംഘം ബോട്ടിലേക്ക് കയറിയതോടെ ജിനീഷ് രക്ഷപ്പെടാൻ ശ്രമിച്ചു.
സാഹസികമായ പിടുത്തം
ബോട്ടിൽ നിന്ന് തൊട്ടടുത്ത ബോട്ടുകളിലേക്ക് ചാടിക്കയറിയാണ് പ്രതി ഓടിയത്. പിന്നാലെ പാഞ്ഞ പോലീസ് സംഘം അഞ്ചോളം ബോട്ടുകൾക്ക് മുകളിലൂടെ ചാടിക്കടന്ന് സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ജിനീഷിനെ കീഴ്പ്പെടുത്തിയത്. ആലപ്പുഴ പോലീസിന്റെ സഹായവും ഈ നീക്കത്തിന് ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







