പയ്യന്നൂരിൽ കോൺഗ്രസ്, ബിജെപി പ്രകടനങ്ങൾക്ക് നേരെ സി.പി.എം അക്രമം; നിരവധി പേർക്ക് പരിക്ക്

പയ്യന്നൂർ: പയ്യന്നൂരിൽ സി.പി.എം – കോൺഗ്രസ് – ബിജെപി സംഘർഷം. ഇന്ന് വൈകുന്നേരം പയ്യന്നൂർ സെൻട്രൽ ബസാറിൽ വെച്ച് നടന്ന കോൺഗ്രസ്, ബിജെപി പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഘർഷത്തിൽ ഇരു പാർട്ടികളിലെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം 5.45-നും 6.30-നും ഇടയിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം സെൻട്രൽ ബസാറിൽ എത്തിയപ്പോൾ സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ അക്രമം ആരംഭിച്ചു. ഇതിന് പിന്നാലെ പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. ഇതോടെ പയ്യന്നൂർ നഗരം മണിക്കൂറുകളോളം സംഘർഷഭരിതമായി.
പരിക്കേറ്റവർ ചികിത്സയിൽ:
അക്രമത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലും, ബിജെപി പ്രവർത്തകരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗൗരവകരമാണ്. സംഭവത്തെത്തുടർന്ന് പയ്യന്നൂരിൽ വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നതിനാൽ നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.







