തടവുചാടിയ കുപ്രസിദ്ധ കവർച്ചക്കാരനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി

പരിയാരം: പയ്യന്നൂർടൗണിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും പണമടങ്ങിയ ബേഗുമായി കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയവേ തടവുചാടി, മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി .
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന
സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസിൽ പ്രതിയായ തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂർകോണം നന്ദു ഭവനത്തിൽ എ. ബാബു (60) ആണ് തടവുചാടി മണിക്കൂറുകൾക്കുള്ളിൽ പരിയാരം പോലീസിന്റെ പിടിയിലായത്.
ഇന്ന് രാവിലെ 10.45മണി യോടെയാണ് പ്രതി തടവുചാടിയത്. കഴിഞ്ഞ ദിവസം വരെ പയ്യന്നൂർ പോലീസിന്റെ കാവലിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ മുതൽ പുതുതായി എത്തി കാവലുണ്ടായിരുന്ന എ.ആർ. ക്യാമ്പിലെ പോലീസുകാരുടെ കണ്ണുവെട്ടിച്ചാണ് പ്രതി കടന്നു കളഞ്ഞത്. പോലീസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ പരിയാരം ഏമ്പേറ്റിൽ വെച്ച് ഉച്ചയ്ക്ക്2.15 മണിയോടെ പ്രതിയെ പിടികൂടുകയായിരുന്നു.
തുടർന്ന് പരിയാരം സ്റ്റേഷനിലെത്തിച്ച് തടവുചാടിയതിന് ഇയാൾക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.
ഈ മാസം 18 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെയാണ് പയ്യന്നൂർ ടൗണിലെ അർച്ചന ബാറിന് സമീപം പ്രവർത്തിക്കുന്ന പൊതുവാൾ ബ്രാസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കോറോം കോക്കോട്ടെ ഇ.കുഞ്ഞിക്കണ്ണന്റെ 6500 രൂപ അടങ്ങിയ ബേഗുമായി പ്രതി കടന്നു കളഞ്ഞത്.
കടയിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച വ്യാപാരികൾ മോഷ്ടി ച്ചയാളെ തിരിച്ചറിഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെ തൊട്ടടുത്ത ദിവസം സെൻട്രൽ ബസാറിലെ മറ്റൊരു ബ്രാസ് വില്പനകടയ്ക്ക് സമീപം ഇയാൾ എത്തിയപ്പോഴാണ് തലേ ദിവസം മോഷണം നടത്തിയ മോഷ്ടാവിനെ വ്യാപാരി കൾ പിടികൂടി പയ്യന്നൂർ പോലീസിന് കൈമാറിയത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്ത് കോടതി റിമാന്റു ചെയ്തിരുന്നു. ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് തടവുചാടിയത്.






