കവർച്ചക്കിടെ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ
നീലേശ്വരം: കവർച്ചക്കിടെ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ.ചായ്യോം നരിമാളത്ത് കരാറുകാരനായ സുരേഷ് പെരിങ്കുളത്തിന്റെ വീട്ടിൽ കവർച്ചക്കിടെയാണ് കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ്
പശ്ചിമബംഗാളിൽ സ്ഥിരതാമസക്കാരനും കോട്ടയം മൂവാറ്റുപുഴ സ്വദേശിയുമായ നൗഫലിനെ (45) ഇന്ന് പുലർച്ചെ ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിക്കവേ നീലേശ്വരം എസ്.ഐ. കെ.വി. രതീശനും സംഘവും നരിമാളത്തുവെച്ച് പിടികൂടിയത്. സുരേഷിന്റെ വീടിന്റെ പിന്നാമ്പുറത്തെ വാതിൽ തകർത്ത് അകത്തു കയറി മോഷണം നടത്താൻ ശ്രമിക്കവേ പുലർച്ചെ മൂന്നുമണിയോടെ വീടിന്റെ പിന്നാമ്പുറത്തുനിന്നും ശബ്ദം കേട്ടവീട്ടുടമ ലൈറ്റിട്ട സമയം നൗഫൽ ഓടി രക്ഷപ്പെട്ടു. വീടിന്റെ പിന്നാമ്പുറത്തെ വാതിലിന്റെ രണ്ട് ടവർ ബോട്ടുകൾ മോഷ്ടാവ് അറുത്തു മാറ്റിയിരുന്നു. സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവിന്റെ ദൃശ്യങ്ങളും ലഭിച്ചു.അപ്പോൾ തന്നെ നീലേശ്വരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ നീലേശ്വരം എസ്ഐ കെ വി രതീശനും സംഘവും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ നടത്തി. കനത്ത മഴ തടസ്സമായെങ്കിലും ടൗണുകളിലും കാടുകളിലും അരിച്ചു പെറുക്കി പരിശോധന നടത്തുന്നതിനിടയിൽ വന്ന ഓട്ടോ നിർത്തി പരിശോധിച്ചപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്ന നൗഫൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ പിന്തുടർന്ന് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്തപ്പോഴാണ് പശ്ചിമ ബംഗാളിൽ സ്ഥിരതാമസമാക്കി ആഡംബര വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ നൗഫൽ ആണെന്ന് തിരിച്ചറിഞ്ഞത് . 2023-ൽ ബേക്കലിലെ വീട്ടിലും ഇയാൾ കവർച്ചാ ശ്രമം നടത്തിയിരുന്നു. ഈ വർഷം ജൂൺ 11ന് മലപ്പുറം അങ്ങാടിപ്പുറം മില്ലുംപടിയിലെ വീട്ടിൽ നിന്നും 90 പവൻ സ്വർണാഭരണങ്ങൾ കവർച്ചനടത്തിയകേസിൽ ഇയാളെ മലപ്പുറം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവർച്ചാശ്രമം നടത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി ഇയാൾക്ക് നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു .നേരത്തെ ഉത്തരേന്ത്യയിലേക്കുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായിരുന്നു നൗഫൽ. ഇയാൾക്ക് അഞ്ചു ഭാഷകൾ സംസാരിക്കാനറിയാം എന്നും പോലീസ് പറഞ്ഞു . വർഷങ്ങളായി പശ്ചിമബംഗാളിൽ സ്വന്തമായി വീട് നിർമ്മിച്ച് താമസിച്ചു വരുന്ന ഇയാൾ ഗൾഫിൽ ബിസിനസുകാരനാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞിരുന്നത്. ഇയാൾ ഇടയ്ക്കിടെ കേരളത്തിലേക്ക് എത്തി ആഢംബര വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി മുങ്ങുകയാണ് പതിവ്.കവർച്ച നടത്തുന്ന സ്വർണാഭരണങ്ങൾ പട്ടാമ്പി സ്വദേശിയായ ബഷീർ മുഖേനയാണ് ഇയാൾ വില്പന നടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തി. പിടിയിലായ നൗഫലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ് . പ്രതിയെ പിടികൂടിയ സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരായ ജയേഷും മഹേഷും ഉണ്ടായിരുന്നു.
