ആറളം ഫാമിൽ ഓപ്പറേഷൻ ഗജമുക്തി തുടരുന്നു

ആറളം ഫാമിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച ഓപ്പറേഷൻ ഗജമുക്തി തുടരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ടി ആർ ഡി എം പ്രദേശത്തിൽ പെട്ട ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് തമ്പടിച്ച ഒരു കൊമ്പനാനയെ പുതിയ ഹാങ്ങിങ് ഫെൻസിംഗ് കടത്തി ഉരുപ്പുകുന്ന് ഭാഗത്തേക്ക് വിട്ടു.
രണ്ടാം ബ്ലോക്ക് ഭാഗത്തുണ്ടായിരുന്ന മോഴയനയെ ഡ്രൈവിംഗ് ടീം ട്രാക്ക് ചെയ്യുകയും തുടർന്ന് പെപ്പർ കുന്ന്, സ്പിങ്കാ റോസ് വഴി നിരന്നപാറ എത്തിച്ചെങ്കിലും, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മൊഴയാന പൊട്ടിയ മല ഭാഗത്തേക്ക് തിരിഞ്ഞു പോയി. ദൗത്യം രാത്രിയിലും തുടരും.
കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശ പ്രകാരം കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ ലാൽ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ 35 ഫോറസ്റ്റ് ജീവനക്കാരും, 10 ആറളം ഫാം ജീവനക്കാരും അടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ. ആദ്യദിനമായ തിങ്കളാഴ്ച്ച ഒൻപത് ആനകളെ ആറളം ഫാം പ്രദേശത്തു നിന്ന് വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയിരുന്നു. വരും ദിവസങ്ങളിലും ഓപ്പറേഷൻ തുടരും.






