ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ കോളേജ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം (കാസർകോട്): കൈവിരലില്‍ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ കോളേജ് വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളം കാരാക്കുണ്ട് റോഡിലെ ശ്രീനിലയത്തില്‍ പവിത്രൻ അച്ചാംതുരുത്തി, ശാന്ത ദമ്ബതികളുടെ മകൻ ശ്രീഹരി (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപ് മരണം സംഭവിച്ചിരുന്നു.
പടന്നക്കാട് നെഹ്റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയും കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡൻ്റുമായിരുന്നു. ഒരു വിരലില്‍ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കിയായിരുന്നു ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് നേടിയത്. ശ്രീഹരിയുടെ മരണത്തില്‍ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.