‘നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി’; കെ. സുധാകരന് വേണ്ടി കണ്ണൂരിൽ അണികളുടെ പന്തംകൊളുത്തി പ്രകടനം

Screenshot
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുധാകരൻ എം.പി സമ്മർദ്ദം ശക്തമാക്കുന്നതിനിടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിൽ അണികൾ പരസ്യമായി തെരുവിലിറങ്ങി. കെ. സുധാകരന് സീറ്റ് നിഷേധിക്കരുത് എന്നാവശ്യപ്പെട്ട് ഡി.സി.സി പരിസരത്ത് രാത്രിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. ‘കണ്ണേ കരളേ കെ.എസ്.എ, നമ്മുടെ ഓമന നേതാവേ, അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം.
പേരാവൂരിൽ ഫ്ലക്സ് ബോർഡുകൾ:
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിലും സുധാകരൻ അനുകൂല ഫ്ലക്സുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിൽ എട്ടോളം ഫ്ലക്സ് ബോർഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി ഉയർന്നത്. ‘നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും’ എന്ന മുന്നറിയിപ്പോടെയുള്ള ഫ്ലക്സുകളാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ കണ്ണൂർ ഡി.സി.സി ഓഫീസിന് മുന്നിലും സമാനമായ ബോർഡുകൾ ഉയർന്നിരുന്നു.
നേതൃത്വത്തിന് കടുത്ത തലവേദന:
കെ. സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള അണികളുടെ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എം.പി സ്ഥാനത്തുള്ള ആരും മത്സരിക്കണ്ട എന്ന നിലപാടിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുന്നതോടെ സുധാകരനും കടുത്ത അതൃപ്തിയിലാണ്. ഇന്ന് സുധാകരൻ വാർത്താസമ്മേളനം വിളിച്ചേക്കുമെന്നാണ് സൂചന.
ഇന്നലെ വൈകിട്ടോടെ പുറത്തുവന്ന കോൺഗ്രസിന്‍റെ 55 പേരടങ്ങുന്ന ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. ആദ്യ പട്ടികയില്‍ എം.പിമാർ ആരുമില്ലെന്നതും ശ്രദ്ധേയമാണ്. സുധാകരനെ പോലെ അടൂർ പ്രകാശും മത്സരിക്കാൻ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്.






