പയ്യന്നൂരിൽ എം.എൽ.എ ഓഫീസിനും സഹകരണ ആശുപത്രിയ്ക്കും നേരെ അക്രമം നടന്നതായി സി.പി.എം

പയ്യന്നൂർ: പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ മാധ്യമങ്ങളിലൂടെ നടന്ന വ്യാജ വെളിപ്പെടുത്തലിന്റെ മറവിൽ പയ്യന്നൂരിൽ കോൺഗ്രസ് അഴിഞ്ഞാട്ടം നടത്തിയതായി സി.പി.എം ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പയ്യന്നൂർ സഹകരണ ആശുപത്രി, പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക് തെക്കേ ബസാർ ശാഖ, ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ ഓഫീസ് എന്നിവയ്ക്ക് നേരെ അക്രമം നടന്നതായാണ് പരാതി.
മഹാത്മ മന്ദിരം കേന്ദ്രീകരിച്ച് ആരംഭിച്ച കോൺഗ്രസ് പ്രകടനം പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ആശുപത്രിയിലേക്ക് രോഗിയുമായി വന്ന ആംബുലൻസ് തടയാൻ ശ്രമിച്ചത് നാട്ടുകാർ ചോദ്യം ചെയ്തു. തുടർന്നാണ് എം.എ.ൽഎ ഓഫീസിനും ബാങ്ക് ശാഖയ്ക്കും നേരെ കല്ലേറുണ്ടായത്. നാട്ടുകാർ സംഘടിച്ച് ചെറുത്തതോടെയാണ് അക്രമിസംഘം പിന്തിരിഞ്ഞതെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.
പ്രതിഷേധ പ്രകടനം:
കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.ഐ (എം) നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിൽ കെ.കെ. ഗംഗാധരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി. സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം സരിൻ ശശി, ടി. വിശ്വനാഥൻ, വി. രഞ്ജിത്ത്, കെ.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. നാടിന്റെ സമാധാനം തകർക്കാനുള്ള കോൺഗ്രസ് ശ്രമത്തിനെതിരെ ജാഗ്രത പാലിക്കുമെന്ന് നേതാക്കൾ അറിയിച്ചു.







