ആലക്കോട് വൻ ചാരായ വേട്ട; 500 ലിറ്റർ വാഷ് എക്സൈസ് പിടികൂടി

ആലക്കോട്: മലയോര മേഖലയിൽ വ്യാജ വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ വാഷ് പിടികൂടി. ചാരായം വാറ്റാൻ പാകപ്പെടുത്തിയ 500 ലിറ്റർ വാഷ് ആണ് ആലക്കോട് എക്സൈസ് സംഘം കണ്ടെടുത്തത്.
ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കരുവഞ്ചാൽ, വെള്ളാട്, മാവുംചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിനിടെ മാവുംചാലിലെ തോട്ടുചാലിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ ഒളിപ്പിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്.
സംഭവത്തിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. വാഷ് സൂക്ഷിച്ചവരെയും ചാരായ നിർമ്മാണത്തിന് പിന്നിലുള്ളവരെയും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. റെയ്ഡിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.വി. ബിജു, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി.കെ. ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ. രാജീവ്, പി.ജി. വിഷ്ണു എന്നിവരും പങ്കെടുത്തു.







